ഡൽഹി : ഗതാഗത നിയമലംഘനങ്ങളുടെ പിഴ കൃത്യസമയത്ത് അടച്ചുതീർത്തില്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ്, വാഹന സേവനങ്ങൾ എന്നിവ ഇനി മുതൽ തടസ്സപ്പെടും. ഇതിനായുള്ള പുതിയ ചട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്ര ഗതാഗത മന്ത്രാലയം കേന്ദ്ര മോട്ടർ വാഹന ചട്ടം (1989) പരിഷ്കരിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി.
പിഴ ഒടുക്കാത്ത വാഹനങ്ങളുടെ വിവരങ്ങൾ 'പരിവാഹൻ' പോർട്ടലിൽ ‘നോട്ട് ടു ബി ട്രാൻസാക്റ്റഡ്’ എന്ന് രേഖപ്പെടുത്താനാണ് പുതിയ നിർദ്ദേശം. ഇതുവഴി വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കൽ, പുക പരിശോധന സർട്ടിഫിക്കറ്റ്, ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയ പ്രധാന സേവനങ്ങളൊന്നും തന്നെ അധികൃതർ പരിഗണിക്കുന്നതല്ല. പൂർണ്ണമായി പിഴത്തുക അടച്ചു തീർത്താൽ മാത്രമേ ഈ സേവനങ്ങൾ വീണ്ടും ലഭ്യമാവുകയുള്ളൂ.
പിഴ ബാക്കിയുള്ള വിവരം വാഹന ഉടമകൾക്ക് എസ്.എം.എസ് അല്ലെങ്കിൽ ഇ-മെയിൽ മുഖേന അറിയിപ്പ് നൽകും. കൂടാതെ, പുതിയ ചട്ടങ്ങൾ നിലവിൽ വന്ന് ആറ് മാസത്തിനകം ട്രാഫിക് പിഴകൾ പൂർണ്ണമായി തീർപ്പാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സംവിധാനങ്ങൾ രൂപീകരിക്കണമെന്നും കരട് വിജ്ഞാപനത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.