നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന്​ കെ സുധാകരന്‍

തിരുവനന്തപുരം: നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എംപി. യുപിയില്‍ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഇടിച്ച് കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം ഫാസിസ്റ്റ് ഭീകരതയാണ്. ഇത് മനുഷ്യ മനസാക്ഷിയെ നടുക്കുന്നതാണ്.

കര്‍ഷകരെ വണ്ടി കയറ്റി കൊന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ട് പോലും പ്രധാനമന്ത്രി അപലപിക്കാന്‍ തയ്യാറായില്ല. യുക്തിരഹിതമായ വാദം ഉയര്‍ത്തി നരഹത്യയെ ലാഘവത്തോടെ ന്യായീകരിക്കുന്ന മനോഗതിയിലാണ് ബി.ജെ.പി നേതാക്കള്‍. ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് കരുതാന്‍ സാധ്യമല്ല. സമരം ചെയ്യുന്ന കര്‍ഷകരെ ലാത്തി കൈയിലെടുത്ത് നേരിടണമെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ആഹ്വാനം ചെയ്യുന്നത്. ഈ പ്രസ്താവനയിലുടെ തന്നെ കര്‍ഷകരോടുള്ള ബി.ജെ.പിയുടെ സമീപനം വ്യക്തമാണ്.

യു.പിയില്‍ ലഖിംപൂര്‍ മേഖലയില്‍ സംഘര്‍ഷബാധിത പ്രദേശവും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത യു.പി പൊലീസിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണ്. പ്രതിപക്ഷ നേതാക്കളെ ആരെയും സംഘര്‍ഷ ബാധിത മേഖലയിലേക്ക് പൊലീസ് കടത്തി വിടുന്നില്ല. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ഭരണകൂട ഭീകരതയുടെ ഭാഗമാണ്. ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ മര്‍ദ്ദക ഉപകരണമായി പൊലീസിനെ ഉപയോഗിക്കുകയാണ്. യു.പിയില്‍ നടക്കുന്ന സംഭവങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ വാര്‍ത്താവിനിമയ സംവിധാനം ഉള്‍പ്പെടെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ജനാധിപത്യ ധ്വംസനമാണ് ബി.ജെ.പി സര്‍ക്കാര്‍ യുപിയില്‍ നടത്തുന്നതെന്നും സുധാകരൻ ചൂണ്ടികാട്ടി.

മരംകോച്ചുന്ന തണുപ്പിനെയും ഉരുക്കുന്ന ചൂടിനെയും മഹാമാരിയേയും അവഗണിച്ച് സമാധാനപരമായിട്ടാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. വന്ദ്യവയോധികരും കൊച്ചുകുട്ടികളും എന്തിനേറെ ഗര്‍ഭിണികള്‍വരെയുള്ള ജനസഞ്ചയം കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി അണിനിരന്നു. ബഹുഭൂരിപക്ഷം വരുന്നവരുടെ ഉപജീവനമാര്‍ഗവും രാജ്യത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലുമായ കൃഷിയെ കോര്‍പ്പറേറ്റ് മുതലാളിത്വത്തിന് മുന്നില്‍ മോദിയും കേന്ദ്രസര്‍ക്കാരും അടിയറവ് വെച്ചപ്പോഴാണ് കര്‍ഷകര്‍ക്ക് സമരരംഗത്തേക്ക് കടക്കേണ്ടിവന്നതെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

Tags:    
News Summary - kpcc presi k sudhakaran on lakhimpur issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.