കോട്ട്കപുര പൊലീസ് വെടിവെപ്പ്: പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന് സമൻസ്

ചണ്ഡിഗഡ്: 2015ലെ കോട്ട്കപുര പൊലീസ് വെടിവെപ്പ് കേസിൽ ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദലിന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നോട്ടീസ്. ജൂൺ 16ന് എസ്.ഐ.ടി മുമ്പാകെ ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. 2018ൽ മുൻ അന്വേഷണ സംഘം പ്രകാശ് സിങ് ബാദലിനെ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ കോട്ട്കപൂര വെടിവെപ്പ് കേസിൽ സംസ്ഥാനത്തിന്‍റെ അന്വേഷണം റദ്ദാക്കിയ പഞ്ചാബ്-ഹരിയാന ഹൈകോടതി, വിജയ് പ്രതാപ് സിങ് ഉൾപ്പെടാത്ത പുതിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് ഐ.ജി കുൻവർ വിജയ് പ്രതാപ് തലവനായ മൂന്നംഗ എസ്.ഐ.ടിക്ക് പഞ്ചാബ് സർക്കാർ രൂപം നൽകി.

അതേസമയം, ശിരോമണി അകാലിദളിനെയും (എസ്.എ.ഡി) ബാദൽ കുടുംബത്തെയും ലക്ഷ്യമിട്ടാണ് കേസ് അന്വേഷണമെന്നാണ് എസ്.എ.ഡി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ ആരോപിക്കുന്നത്. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പ്രകാശ് സിങ് ബാദൽ പറയുന്നു. 

2015ൽ ഫരീദ്‌കോട്ട് ജില്ലയിലെ ബർഗരി ഗ്രാമത്തിൽ ഗുരു ഗ്രന്ഥ് സാഹിബിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധിച്ച നൂറുകണക്കിന് ആളുകൾക്ക് നേരെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. പൊലീസ് നടത്തിയ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രകാശ് സിങ് ബാദലായിരുന്നു അന്ന് സംസ്ഥാനം ഭരിച്ച ശിരോമണി അകാലിദൾ-ബി.ജെ.പി സഖ്യ സർക്കാറിന്‍റെ മുഖ്യമന്ത്രി.

Tags:    
News Summary - Kotkapura police firing case: SIT summons former Punjab CM Prakash Badal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.