ആർ. രാജഗോപാൽ

ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതിലെ കാലതാമസം: അപേക്ഷാ ഫയൽ പുനഃപരിശോധിക്കുമെന്ന് കൊൽക്കത്ത പൊലീസ്

കൊൽക്കത്ത: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെ തുടർന്ന് പാസ്‌പോർട്ട് പുതുക്കി ലഭിക്കുന്നതിൽ പ്രയാസം നേരിടുന്ന മുൻ ടെലഗ്രാഫ് എഡിറ്റർ ആർ. രാജഗോപാലിന്റെ അപേക്ഷാ ഫയൽ കൊൽക്കത്ത പൊലീസ് പ്രത്യേക വിഭാഗം പരിശോധിക്കുന്നു. വോട്ടർ പട്ടികയിലെ പേര് നീക്കം ചെയ്തത് പാസ്‌പോർട്ട് പുതുക്കുന്നതിന് തടസ്സമായി മാറിയെന്ന രാജഗോപാലിന്റെ പരാതിയിലാണ് നടപടി.

വിഷയം എത്രയും വേഗത്തിൽ പരിഹരിക്കുമെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ ധ്രുവജ്യോതി ഡി അറിയിച്ചു. പാസ്‌പോർട്ട് വെരിഫിക്കേഷന് വോട്ടർ ഐ.ഡി കാർഡ് നിർബന്ധമാണെങ്കിലും അത് മാത്രമാണ് ഏക രേഖയെന്ന് പറയാനാവില്ലെന്നും ഫയൽ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ചിരുന്നു. വോട്ടർ പട്ടികയിലെ പേര് നീക്കം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ​പൊലീസ് നൽകിയ പ്രതികൂല റിപ്പോർട്ടാണ് പാസ്‌പോർട്ട് പുതുക്കുന്നത് വൈകിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയിലെ പ്രശ്നത്തിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

അതേസമയം, പ്രമുഖനായ ഒരു മാധ്യമപ്രവർത്തകന് നേരിടേണ്ടി വന്ന അവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ബി.ജെ.പിയുടെ ശക്തനായ വിമർശകനായതുകൊണ്ടാണ് രാജഗോപാൽ പ്രതികാര നടപടിക്ക് ഇരയാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയിലെ എസ്​.ഐ.ആർ വിഭജന അജണ്ട നടപ്പിലാക്കാനുള്ള ആയുധമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോകാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് രാജഗോപാൽ പാസ്‌പോർട്ട് വെല്ലുവിളികൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ബാലീഗഞ്ച് പൊലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നപ്പോൾ വോട്ടർ ഐ.ഡി കാർഡ് ഹാജരാക്കാൻ ആവശ്യപ്പെട്ടതായും, എന്നാൽ അപ്പോഴേക്കും പട്ടികയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്തിരുന്നതായി അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 17-ന് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ ഹാജരാകാനാണ് രാജഗോപാലിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന നിർദേശം. വിഷയത്തിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Kolkata Police to review ex-editor’s passport application file

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.