ന്യൂഡൽഹി: തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ടിക്കറ്റുകൾ പെട്ടെന്ന് തീർന്നു പോകുന്ന അവസ്ഥ അനുഭവിച്ചിട്ടുണ്ടോ. ടിക്കറ്റുകൾ ഇത്രയും പെട്ടെന്ന് എങ്ങനെ വിറ്റുതീരുന്നു എന്ന് പല യാത്രക്കാരും അത്ഭുതപ്പെടാറുണ്ട്. എന്നാൽ നിയമവിരുദ്ധമായ ടിക്കറ്റിങ് ശൃംഖലകൾക്ക് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതാണ് തത്കാൽ ടിക്കറ്റുകൾ വെബ്സൈറ്റിൽ ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര സർക്കാറിന്‍റെ ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
അവസാന നിമിഷം യാത്രകൾ തീരുമാനുക്കുന്നവർക്ക് വേണ്ടിയാണ് തത്കാൽ ടിക്കറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ചില ഇടനിലക്കാർ ഈ സംവിധാനം ദുരുപയോഗം ചെയ്ത് ടിക്കറ്റുകൾ സ്വന്തമാക്കുകയും ഉയർന്ന വിലക്ക് അനധികൃതമായി വിൽക്കുകയും ചെയ്യുന്നതായി റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ 3.5 വർഷത്തിനിടയിൽ അനധികൃത ടിക്കറ്റിംഗുമായി ബന്ധപ്പെട്ട കേസുകളിൽ 13,580 ഇടനിലക്കാരെയാണ് അറസ്റ്റ് ചെയ്തത്.
തത്കാൽ ടിക്കറ്റുകൾക്കായുള്ള കടുത്ത മത്സരം യാത്രക്കാരുടെ ആവശ്യം ഉയർന്നു എന്ന് മാത്രമല്ല സൂചിപ്പിക്കുന്നത്. റിസർവേഷൻ സംവിധാനം ദുരുപയോഗം ചെയ്യുന്നതിനും അംഗീകൃതമല്ലാത്ത രീതിയിൽ ടിക്കറ്റുകൾ വിൽക്കുന്നതിനും പിന്നിൽ പ്രവർത്തിക്കുന്ന അനധികൃത ശൃംഖലകളെ അധികൃതർ കണ്ടെത്തിയിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചത്.
തിരിമറിക്ക് റെയിൽവേക്കുള്ളിൽ നിന്നുതന്നെയുള്ളവരുടെ സഹായമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. ടിക്കറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 65 റെയിൽവേ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി പാർലമെന്‍റിൽ അവതരിപ്പിച്ച സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ഒമ്പത് പേരുടെ അറസ്റ്റ് വെസ്റ്റേൺ റെയിൽവേയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.
തത്കാൽ ബുക്കിങ് കൂടുതൽ സുതാര്യമാക്കുന്നതിനും അനധികൃത ടിക്കറ്റ് വിൽപന തടയുന്നതിനും ഇന്ത്യൻ റെയിൽവേ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരെ സംരക്ഷിക്കുന്നതിനും തത്കാൽ ടിക്കറ്റുകൾ യഥാർഥ യാത്രക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഇടനിലക്കാർക്കെതിരെ കർശന നടപടി, മിന്നൽ പരിശോധനകൾ, സംശയാസ്പദമായ ബുക്കിങ് പ്രവർത്തനങ്ങളുടെ നിരീക്ഷണം തുടങ്ങിയ നടപടികളാണ് റെയിൽവേ സ്വീകരിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.