ഫിർഹാദ് ഹക്കിം

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേരിടുന്നത് കടുത്ത പ്രതിസന്ധി!

കൊൽക്കത്ത: കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഫിർഹാദ് ഹക്കിം മേയർ സ്ഥാനം ഒഴിഞ്ഞത്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അധികാരത്തിൽ വന്ന ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) സർക്കാരിന്റെ പ്രവർത്തന രീതിയിൽ മുനിസിപ്പൽ കോർപ്പറേഷന്റെ പ്രവർത്തനം അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹക്കിം രാജിക്കൊരുങ്ങിയത്.

നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ബി.ജെ.പി, സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചത് തൃണമൂൽ കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഭരണമാറ്റത്തിന് ശേഷം കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ പ്രവർത്തനം പലവിധത്തിലുള്ള തടസങ്ങൾ നേരിടുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ ഉന്നയിച്ചിരുന്നു. സ്വന്തം നിലയിൽ ഭരണകാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, അന്തസ്സോടെ പടിയിറങ്ങാനാണ് ഫിർഹാദ് ഹക്കിം ആഗ്രഹിക്കുന്നതെന്ന് ടി.എം.സി വക്താവ് കുനാൽ ഘോഷ് അറിയിച്ചു. നേരത്തെ രാജിവെക്കാൻ ഹക്കിം അനുമതി തേടിയിരുന്നെങ്കിലും മമത ബാനർജി അത് തടയുകയായിരുന്നു. എന്നാൽ, നിലവിലെ ഭരണപരമായ സാഹചര്യങ്ങൾ കൂടുതൽ വഷളായതോടെ മമത രാജിക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു.

ഫിർഹാദ് ഹക്കിമിന്റെ രാജിക്ക് തൊട്ടുപിന്നാലെ, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ-ഇൻ-കൗൺസിൽ അംഗം താരക് സിങ്ങും രാജി സമർപ്പിച്ചത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പ്രസ്താവനകളിലും അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മമത ബാനർജി വിളിച്ചുചേർത്ത കൗൺസിലർമാരുടെ യോഗത്തിൽ നിന്ന് താരക് സിങ് വിട്ടുനിന്നത് പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യമാക്കിയിരുന്നു. ഇതിനുപുറമെ, നഗരത്തിലെ വിവിധ വാർഡുകളിൽ നിന്ന് നിരവധി കൗൺസിലർമാരാണ് കഴിഞ്ഞ ആഴ്ചകളിലായി രാജി സമർപ്പിച്ചത്. 100ലധികം കൗൺസിലർമാർ രാജിക്കൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

അധികാരം നഷ്ടപ്പെട്ട തൃണമൂൽ കോൺഗ്രസിൽ അതൃപ്തി പുകയുകയാണെന്നതിന് തെളിവാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. പ്രമുഖ ടി.എം.സി നേതാക്കളും ബി.ജെ.പി സർക്കാർ വിളിച്ചുചേർത്ത ഔദ്യോഗിക ഭരണപരമായ യോഗങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത് മമത ടീമിനെ ആശങ്കയിലാക്കുന്നുണ്ട്. നിയമസഭയിൽ പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള തർക്കവും ടി.എം.സിയെ പിളർപ്പിലേക്ക് നയിക്കുന്നു. ഋതബ്രത ബാനർജിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചത് പാർട്ടിയുടെ സംഘടനാപരമായ പിടിപ്പുകേടിന്റെ ഭാഗമായാണ് വിമതർ ചൂണ്ടിക്കാട്ടുന്നത്. നഗരഭരണത്തിന്റെ ചുമതല ഇനി ആർക്കായിരിക്കും എന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. 2010 മുതൽ തൃണമൂലിന്റെ നിയന്ത്രണത്തിലുള്ള കൊൽക്കത്ത കോർപ്പറേഷനിൽ ഇപ്പോൾ അനിശ്ചിതത്വം തുടരുകയാണ്.

Tags:    
News Summary - Kolkata Mayor Firhad Hakim resigns Trinamool Congress faces a serious crisis in West Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.