തരൂരിന് ആശംസകൾ; രണ്ടു പേരും മത്സരിക്കുന്നത് കോൺഗ്രസിനും രാജ്യത്തിനും വേണ്ടിയെന്ന് ഖാർഗെ

കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഥാനാർഥി ശശി തരൂരിന് ആശംസയുമായി എതിർസ്ഥാനാർഥി മല്ലികാർജുൻ ഖാർഗെ. ശശി തരൂരിന് എല്ലാ ആശംസകളും നേർന്നുകൊണ്ടാണ് ഖാർഗെയുടെ ട്വീറ്റ് തുടങ്ങുന്നത്. 

ഇന്ന് രാവിലെ തരൂരുമായി സംസാരിച്ചിരുന്നുവെന്ന് ഖാർഗെ ട്വീറ്റ് ചെയ്തു. 'ഞങ്ങൾ രണ്ടു പേരും മത്സരിക്കുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്താനും അതിലൂടെ കരുത്തുറ്റതും മികച്ചതുമായ ഒരു രാജ്യം അടുത്ത തലമുറക്കായി സൃഷ്ടിക്കാനുമാണ്' -ഖാർഗെ ട്വീറ്റ് ചെയ്തു. 

മത്സരിക്കുന്നത് വ്യക്തിനേട്ടത്തിനല്ല പാർട്ടിക്കും രാജ്യത്തിനും വേണ്ടിയാണെന്ന് ശശി തരൂർ വോട്ട് ചെയ്ത ശേഷം പ്രതികരിച്ചു.

'ഖർഗെയുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹത്തോട് ആദരവുണ്ടെന്നും പാർട്ടിയുടെ വിജയത്തിനായി കൂട്ടായ പങ്കാളിത്തമുണ്ടാകുമെന്നും അറിയിച്ചു' -ശശി തരൂർ പറഞ്ഞു. ചില യുദ്ധങ്ങൾ നമ്മൾ പോരാടുന്നത് ഇന്ന് നിശബ്ദമല്ലായിരുന്നുവെന്ന് ചരിത്രത്തെ ഓർമപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.

22 വർഷത്തിന് ശേഷം നെഹ്രു കുടുംബത്തിന് പുറത്തുനിന്ന് ഒരു കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പാണ് കോൺഗ്രസ് ആസ്ഥാനങ്ങളിൽ ഇന്ന് നടക്കുന്നത്. കർണാടകയിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള ശശി തരൂരുമാണ് സ്ഥാനാർഥികൾ. പത്തുമണിക്ക് തന്നെ എ.ഐ.സി.സി ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ആസ്ഥാനങ്ങളിലും വോട്ടു ചെയ്യൽ തുടങ്ങി.

എ.ഐ.സി.സി ആസ്ഥാനത്ത് പി. ചിദംബരമാണ് ആദ്യ വോട്ട് ചെയ്തത്. ജയറാം രമേശാണ് രണ്ടാം വോട്ട് ചെയ്തത്. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും എ.ഐ.സി.സി ആസ്ഥാനത്തെത്തി വോട്ട് ചെയ്തു. 

തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങിയവർ വോട്ടു ചെയ്യാനെത്തിയിട്ടുണ്ട്. ശശി തരൂർ തിരുവനന്തപുരത്താണ് വോട്ടു ചെയ്യുന്നത്. സ്ഥാനാർഥികളിൽ ആരു ജയിച്ചാലും ദക്ഷിണേന്ത്യയിൽ നിന്നാണ് കോൺഗ്രസിന് പുതിയ പ്രസിഡന്റുണ്ടാകുക. 

കെ.പി.സി.സി ആസ്ഥാനത്ത് വോട്ടു ചെയ്യാനെത്തിയവർ

 

9308 പ്രതിനിധികൾക്കാണ് വോട്ടുള്ളത്. ഇവരാണ് കോൺഗ്രസ് പ്രസിഡന്റിനെ ​തെരഞ്ഞെടുക്കാൻ വോട്ടു ചെയ്യുന്നത്.

രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് വോട്ടു ചെയ്യൽ. രാജ്യത്താകെയായി 65 പോളിങ് ബൂത്തുകളാണുള്ളത്. ഡൽഹിയിലെയും വിവിധ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് ആസ്ഥാനങ്ങളിലാണ് പോളിങ് ​ബൂത്തുകൾ. ഭാരത് ജോ​ഡോ യാത്രയുടെ ഭാഗമായി കർണാടകയിൽ ഒരു പ്രത്യേക ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് രാഹുൽഗാന്ധി ഈ ബൂത്തിലാണ് വോട്ടു ചെയ്യുക. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മല്ലികാർജുൻ കാർഗെ കർണാടകയത്‍ലാണ് വോട്ടു ചെയ്യുക.

ശശി തരൂർ കെ.പി.സി.സി ആസ്ഥാനത്തെത്തി വോട്ടുചെയ്യുന്നു

 

ഇന്ന് 4 മണിക്ക് വോട്ടു ചെയ്യാനുള്ള സമയം അവസാനിക്കും. ശേഷം ബാലറ്റുകൾ നിക്ഷേപിച്ച പെട്ടികൾ സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സീൽ ചെയ്യും. പിന്നീട് പെട്ടികൾ വിമാനമാർഗം ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിക്കും. ഇവിടെ ഈ പെട്ടികൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.

ബുധനാഴ്ചയാണ് വോട്ടെണ്ണൽ. പെട്ടികൾ തുറന്ന് ബാലറ്റുകൾ കൂട്ടിക്കലർത്തിയ ശേഷമാണ് വോട്ടെണ്ണൽ തുടങ്ങുക. ആകെ വോട്ടിന്റെ പകുതിയിലധികം നേടുന്നവരെ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന​തോടെ നടപടികൾ അവസാനിക്കും

Tags:    
News Summary - kharge wishes tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.