ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് അഞ്ച് വർഷമായി കസ്റ്റഡിയിൽ കഴിയുന്ന പ്രമുഖ ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകനുമായ ഖാലിദ് സൈഫിക്ക് ഇടക്കാല ജാമ്യം. കർക്കാർഡൂമ കോടതി 10 ദിവസത്തെ ജാമ്യമാണ് നൽകിയിരിക്കുന്നത്. ഇളയ മകന്റെ ആരോഗ്യസ്ഥിതി വഷളാകുന്നതിനാൽ മാനുഷിക പരിഗണന നൽകി 15 ദിവസത്തെ ജാമ്യം ആവശ്യപ്പെട്ടാണ് സൈഫി കോടതിയെ സമീപിച്ചത്.
2020 ഫെബ്രുവരി 26 മുതൽ ജയിലിൽ കഴിയുകയാണ് ഇദ്ദേഹം. പൗരത്വ സമരം നയിച്ചതിന് ഡൽഹിയിൽ ഏറ്റവുമാദ്യം അറസ്റ്റിലായത് മുൻ ആം ആദ്മി പാർട്ടി നേതാവ് കൂടിയായ ഖാലിദ് സൈഫിയായിരുന്നു. പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന് ഡൽഹി പൊലീസ് കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തുകയായിരുന്നു.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ശാഹീന്‍ ബാഗ് മാതൃകയില്‍ സമാധാനപരമായ സമരത്തിന്റെ സംഘാടനത്തില്‍ പങ്കുവഹിച്ച ഖാലിദ് സൈഫിയെ, കലപാത്തിന്റെ മറവില്‍ പൊലീസ് സമര പന്തല്‍ പൊളിച്ചുനീക്കുന്നതു കണ്ട് ചോദിക്കാന്‍ ചെന്നപ്പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ സൈഫിയെ കോടതിയില്‍ ഹാജരാക്കിയത് രണ്ടു കാലുകളും തല്ലിയൊടിച്ച നിലയിലായിരുന്നു.
കസ്റ്റഡിയിൽ കൊടുംപീഡനത്തിനിരയായ ഖാലിദ് സൈഫി ബാൻഡേജുകളുമായി വീൽചെയറിൽ (ഫയൽ ചിത്രം)
വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തുന്നതിനെതിരെ സൈഫി സമർപ്പിച്ച ഹരജി കഴിഞ്ഞ വർഷം നവംബറിൽ ഡൽഹി ഹൈകോടതി തള്ളിയിരുന്നു. 'യുനൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ്' സ്ഥാപക നേതാവ് കൂടിയാണ് ഖാലിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.