ബി.ജെ.പി അംഗങ്ങളുടെ നവംബര്‍ എട്ടിനു മുമ്പുള്ള ബാങ്ക് ഇടപാടുകളും ഹാജരാക്കാന്‍ ആവശ്യപ്പെടണം –കെജ്രിവാള്‍

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി, എം.എല്‍.എമാരുടെ ആറുമാസത്തെ ബാങ്ക് ഇടപാടുകള്‍ ഹാജരാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സുഹൃത്തുക്കളായ അംബാനി, അദാനി, പേ ടി.എം, ബിഗ്ബസാര്‍ എന്നിവരുടെ ബാങ്ക്വിവരങ്ങളും മോദി ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധു തീരുമാനം  ബി.ജെ.പി എം.പി, എം.എല്‍.എമാര്‍ നേരത്തേ അറിഞ്ഞിരുന്നുവെന്ന ആരോപണം പ്രതിരോധിക്കാന്‍ ഇവരുടെ നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 31 വരെയുള്ള ബാങ്ക് ഇടപാട് വിവരങ്ങള്‍  പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ യെ ജനുവരി ഒന്നിന് മുമ്പ് അറിയിക്കണമെന്ന് മോദി നിര്‍ദേശിച്ചതിനെ പരിഹസിച്ച് കെജ്രിവാള്‍ രംഗത്തുവന്നത്.  
 
നോട്ട് അസാധു പ്രഖ്യാപനമുണ്ടായ  നവംബര്‍ എട്ടിന് മുമ്പ് വ്യാപക അഴിമതിയാണ് നടന്നത്. ബിഹാറിലും മറ്റു സംസ്ഥാനങ്ങളിലുമായി വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടി ബി.ജെ.പിക്കാര്‍ അവിഹിത സ്വത്ത് വെളുപ്പിച്ചിട്ടുണ്ട്. വേണ്ടപ്പെട്ടവരെയെല്ലാം നവംബര്‍ എട്ടിനുമുമ്പ് എല്ലാ സ്വത്തുക്കളും സുരക്ഷിതമാക്കിയിട്ടാണ് മോദി ജനങ്ങളെ കബളിപ്പിക്കുന്നത്. ഈ വര്‍ഷത്തിന്‍െറ തുടക്കത്തില്‍ ഡെപ്പോസിറ്റിന്‍െറ കാര്യത്തില്‍ ബാങ്കുകളുടെ നില മോശമായിരുന്നു.  എന്നാല്‍, ജൂലൈ മുതല്‍ സെപ്റ്റംബര്‍വരെ ബാങ്കുകളില്‍ വലിയ നിക്ഷേപം വന്നു.  

ആരാണ് ഇത്രയും തുക നിക്ഷേപിച്ചതെന്ന് പരിശോധിക്കണം.  അവിഹിത സമ്പാദ്യമുള്ളത് അംബാനി, അദാനി, സുഭാഷ് ചന്ദ്ര, ബാദല്‍ പോലുള്ളവരുടെ കൈവശമോ, അതോ സൈക്കിള്‍ റിക്ഷക്കാരുടേയും കര്‍ഷകരുടേയും ദിവസ വേതനക്കാരുടേയും കൈയിലാണോ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Tags:    
News Summary - kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.