ഛണ്ഡിഗഢ്: ഹരിയാന ബി.ജെ.പി വക്താവും കർണിസേന പ്രസിഡന്റുമായ സുരാജ് പാൽ അമു പാർട്ടിയിൽനിന്ന് രാജിവെച്ചു. ക്ഷത്രിയ സമുദായത്തെ അപമാനിച്ച ഒരാൾക്ക് പാർട്ടി ലോക്സഭ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി. കേന്ദ്രമന്ത്രി പർഷോത്തം രുപാലക്ക് രാജ്കോട്ട് ലോക്സഭ സീറ്റ് നൽകിയതിലാണ് അമുവിന്റെ പ്രതിഷേധം.
രജപുത്ര നേതാക്കളെ ബി.ജെ.പി ഒതുക്കിയെന്നും രാജിക്കത്തിൽ ആരോപിക്കുന്നുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തിൽ ക്ഷത്രിയ സമുദായത്തിന്റെ പ്രാതിനിധ്യം കുറഞ്ഞ് വരികയാണ്. 2014ന് ശേഷമാണ് ഇത് സംഭവിച്ചത്. പ്രധാനപ്പെട്ട നേതാക്കൾ പോലും പാർട്ടിയിൽ ഒതുക്കപ്പെടുകയാണെന്നും അമു ആരോപിച്ചു.
ക്ഷത്രിയ സഹോദരിമാരേയും അമ്മമാരേയും അപമാനിച്ചയാൾക്കാണ് ബി.ജെ.പി ഇപ്പോൾ സീറ്റ് നൽകിയിരിക്കുന്നത്. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും കത്തിൽ ഇയാൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2018ൽ പാർട്ടിയിൽ നിന്നും അമു രാജിവെച്ചുവെങ്കിലും നേതൃത്വം രാജി നിരാകരിക്കുകയായിരുന്നു.
യുവമോർച്ചയുടെ ഡിവിഷനൽ പ്രസിഡന്റായി ബി.ജെ.പിയിലെത്തിയ അമു ഇപ്പോൾ പാർട്ടി സംസ്ഥാന വക്താവാണ്. 2018ൽ സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് സിനിമക്കെതിരായ പ്രതിഷേധങ്ങളിൽ ഇയാൾ മുൻനിരയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.