ബറേലി (യു.പി): ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ അധികൃതരുടെ അനുമതി നേരത്തെ തേടാതെ ആളൊഴിഞ്ഞ വീട്ടിൽ നമസ്കരിച്ചെന്ന പേരിൽ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നമസ്കരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മുഹമ്മദ്ഗഞ്ചിലെ വീട് മദ്റസയായി ഉപയോഗിക്കുന്നുവെന്ന പ്രചാരണത്തെ തുടർന്ന് മുൻകരുതൽ നടപടിയായാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. അനുമതി തേടാതെ മതപരമായ ഒരുമിച്ചുകൂടലും പ്രവർത്തനങ്ങളും നിയമവിരുദ്ധമാണെന്നും ആവർത്തിച്ചാൽ കടുത്ത നടപടിയെടുക്കുമെന്നും പൊലീസ് സൂപ്രണ്ട് അൻഷിക വർമ പറഞ്ഞു.
12 പേരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. മൂന്നുപേരെ പിടികൂടാനുണ്ടെന്നും ഹനീഫ് എന്നയാളുടെ വീട്ടിലാണ് നമസ്കാരം നടന്നതെന്നും പൊലീസ് പറഞ്ഞു. ഇവിടെ വെള്ളിയാഴ്ച ജുമുഅ നമസ്കാരം നടത്തുന്നതിനെതിരെ ചിലർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.