ബെംഗളൂരു: കർണാടകയിൽ ആർ.എസ്.എസ് റാലികളിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ സ്കൂൾ അധ്യാപകർക്ക് സസ്പെൻഷൻ. കർണാടക സിവിൽ സർവിസ് ചട്ടങ്ങളുടെ കർശന ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യദ്ഗീർ ജില്ലയിലെ കുപ്പി ഗവ. ലോവർ പ്രൈമറി സ്കൂൾ അധ്യാപകൻ അണ്ണാസാഹിബ് ദേശ്മുഖ്, ഹുനസഗി ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപകൻ ഗുരുരാജ് ജോഷി എന്നിവരെയാണ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്. ജില്ലാ പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടറാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ഒക്ടോബർ 10ന് ഹുനസഗിയിൽ നടന്ന ആർ.എസ്.എസ് മാർച്ചിൽ അണ്ണാസാഹിബ് ദേശ്മുഖ് പങ്കെടുത്തപ്പോൾ, ഒക്ടോബർ 12ന് വിജാപുര ജില്ലയിലെ താലിക്കോട്ടിൽ നടന്ന മാർച്ചിലാണ് ഗുരുരാജ് ജോഷി പങ്കെടുത്തത്. 'അംബേദ്കർ സ്വാഭിമാനി സേന' ജില്ല പ്രസിഡന്റ് ജുമ്മാണ്ണ ഗുഡിമാനി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സർക്കാർ ജീവനക്കാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ഗുരുതര ലംഘനമാണ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അതേസമയം, സർക്കാർ സ്ഥാപനങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും സ്വകാര്യ ഉപയോഗം കർശനമായി നിയന്ത്രിക്കാൻ പുതിയ നിയമനിർമാണത്തിന് ഒരുങ്ങുകയാണ് കർണാടക സർക്കാർ.. ഇതുസംബന്ധിച്ച കരട് ചർച്ചകൾ പുരോഗമിക്കുകയാണ്. പുതിയ നിയമം നിലവിൽ വരുന്നതോടെ ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ പൊതുസ്ഥലങ്ങളിലെ പരിപാടികൾക്ക് കടിഞ്ഞാൺ വീഴും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.