അഹമ്മദാബാദ്: രാജ്യത്തെ സഹകരണ മേഖലയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഗുജറാത്തിൽ വനിതാ സഹകരണ സംഘങ്ങൾക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാഷണൽ കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻ.സി.ഡി.സി) വഴി ലഭിച്ചത് വെറും 1.01 കോടി രൂപയുടെ സാമ്പത്തിക സഹായം മാത്രമെന്ന് വെളിപ്പെടുത്തൽ. കേന്ദ്ര സഹകരണ മന്ത്രാലയം രാജ്യസഭയിൽ വെച്ച സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകളിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.
രാജ്യവ്യാപകമായി വനിതാ സഹകരണ സംഘങ്ങൾക്കുള്ള എൻസിഡിസി സഹായത്തിൽ വലിയ വർദ്ധനവുണ്ടായ ഘട്ടത്തിലാണ് ഗുജറാത്തിലെ ഈ കടുത്ത അവഗണന അല്ലെങ്കിൽ ഫണ്ട് വിനിയോഗക്കുറവ് ശ്രദ്ധേയമാകുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം രാജ്യത്തുടനീളമുള്ള വനിതാ സഹകരണ സംഘങ്ങൾക്കായി 4,926.49 കോടി രൂപ വിതരണം ചെയ്തപ്പോൾ ഗുജറാത്തിന് ലഭിച്ചത് കേവലം 25 ലക്ഷം രൂപ (0.25 കോടി) മാത്രമാണ്; അതായത് ആകെ ഫണ്ടിന്റെ വെറും 0.005 ശതമാനം! 2024-25-ൽ ഗുജറാത്തിന് ഒരു രൂപ പോലും ലഭിച്ചിരുന്നില്ല. 2022-23-ൽ ലഭിച്ച 50 ലക്ഷം രൂപയാണ് അഞ്ച് വർഷത്തിനിടെ ഗുജറാത്തിന് ലഭിച്ച ഏറ്റവും ഉയർന്ന വാർഷിക വിഹിതം.
മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിച്ച ഫണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുജറാത്തിന്റെ വിഹിതം അതീവ പരിതാപകരമാണ്. 2025-26-ൽ ആന്ധ്രാപ്രദേശിന് 4,200 കോടി രൂപയും, തെലങ്കാനയ്ക്ക് 500 കോടി രൂപയും, രാജസ്ഥാന് 190.16 കോടി രൂപയും, മഹാരാഷ്ട്രയ്ക്ക് 35 കോടി രൂപയും എൻസിഡിസി സഹായമായി ലഭിച്ചു. വനിതാ സംരംഭങ്ങൾക്കായി 'സ്വയം ശക്തി സഹകാർ യോജന', 'നന്ദിനി സഹകാർ സ്കീം', 'യുവ സഹകാർ യോജന' തുടങ്ങിയ നിരവധി കേന്ദ്ര പദ്ധതികൾ നിലവിലുണ്ടായിട്ടും, ശക്തമായ ക്ഷീര-കാർഷിക സഹകരണ പാരമ്പര്യമുള്ള ഗുജറാത്തിൽ നിന്ന് എന്തുകൊണ്ട് വനിതാ സഹകരണ സംഘങ്ങൾക്ക് കാര്യമായ കേന്ദ്രസഹായം എത്തുന്നില്ലെന്നത് വലിയ ചോദ്യമുയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.