ബംഗളൂരു: ലോക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി കർണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവർത്തകരുടെ വമ്പൻ സ്വീകരണം. ലോക്ഡൗണിനിടെ പാർട്ടി പരിപാടികളും പൊതുപരിപാടികളും നടത്തരുതെന്ന മാർഗനിർദേശം ലംഘിച്ചുകൊണ്ട് ചിത്രദുർഗയിൽ ആയിരങ്ങളാണ് ജലപൂജക്കെത്തിയ ശ്രീരാമുലുവിന് സ്വീകരണം നൽകാൻ കൂട്ടംകൂടിയത്.
രണ്ടു ക്രെയിനിലായി, നൂറുകണക്കിന് ആപ്പിളുകൾെകാണ്ടുണ്ടാക്കിയ കൂറ്റൻ മാല കെട്ടിയിറക്കിയശേഷം തുറന്ന വാഹനത്തിൽ ഘോഷയാത്രയോടെയാണ് ശ്രീരാമുലുവിനെ ആരവം മുഴക്കി പ്രവർത്തകർ സ്വീകരിച്ചത്. സമീപത്തെ കെട്ടിടങ്ങളിലും പ്രവർത്തകർ കൂട്ടംകൂടി നിന്നു. ശ്രീരാമുലു ഉൾപ്പെടെയുള്ള ഒറ്റയൊരാൾ പോലും മാസ്കും ധരിച്ചിരുന്നില്ല. നല്ല മഴ ലഭിക്കാൻ ചിത്രദുർഗയിലെ വേദാവതി നദിയിൽ ജല പൂജ നടത്താനാണ് ശ്രീരാമുലു എത്തിയത്.
വെടിക്കെട്ട് നടത്തിയശേഷം പുഷ്പവൃഷ്ടിയോടെ മന്ത്രിയെ നദിക്കരയിലേക്ക് സ്വീകരിച്ചശേഷമാണ് പൂജ നടന്നത്. ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കൂട്ടംകൂടിയുള്ള പരിപാടികൾ നടത്തരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജനങ്ങളോട് പറയുന്ന സംസ്ഥാനത്തിെൻറ ആരോഗ്യ മന്ത്രി തന്നെയാണ് ഇത്തരമൊരു സ്വീകരണം ഏറ്റുവാങ്ങിയത്.
കർണാടകയിൽ ഒരോ ദിവസവും രോഗ വ്യാപനം കൂടുന്നതിനിടെയാണ് ഇത്തരമൊരു സംഭവം. ചിത്രദുർഗയിൽ മാത്രം 39 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 200 രൂപ പിഴയുണ്ട്. കൂടാതെ പൊതുപരിപാടികൾ നടത്തുന്നതും നിയമലംഘനമാണ്.
നിയമം ലംഘിച്ചുകൊണ്ട് കോവിഡ് വ്യാപന ഭീഷണി ഉയർത്തിയ ശ്രീരാമുലുവിനും പ്രവർത്തകർക്കുമെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി ഇങ്ങനെയാണ് കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്നതെങ്കിൽ സംസ്ഥാനത്തിെൻറ സ്ഥിതി എന്താകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ചോദിച്ചു.
പരിപാടി വിവാദമായതോടെ മറ്റു പരിപാടികൾ റദ്ദാക്കി ശ്രീരാമുലു ബംഗളൂരുവിലേക്ക് തിരിച്ചു. ഇത്തരമൊരു സ്വീകരണത്തെക്കുറിച്ച് അവിടെ എത്തുന്നതുവരെ അറിവുണ്ടായിരുന്നില്ലെന്നായിരുന്നു ശ്രീരാമുലുവിെൻറ പ്രതികരണം. നേരത്തെയും സാമൂഹിക അകലം ലംഘിച്ച് ആൾക്കൂട്ടത്തിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്ത ശ്രീരാമുലുവിെൻറ നടപടി വിവാദമായിരുന്നു. ഏപ്രിൽ 18ന് ചിത്രദുർഗയിലെ ഗ്രാമത്തിൽ നടത്തിയ അവശ്യ വസ്തുക്കളുടെ വിതരണ ചടങ്ങിലായിരുന്നു ആളുകൾ കൂട്ടമായെത്തി ശ്രീരാമുലുവിൽനിന്ന് കിറ്റുകൾ കൈപ്പറ്റിയത്.
Health Minister of Karnataka @sriramulubjp showing BJP karnataka model " Social distancing " way
— Yovakin (@Muziris) June 2, 2020
pic.twitter.com/OgU584edOl
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.