ന്യൂഡൽഹി: കുതിരക്കച്ചവടം നടത്താൻ ഒരുങ്ങുന്നവരെ മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ കണ്ണുംപൂട്ടി ക്ഷണിച്ചു. കർണാടകത്തിൽ നടന്നത് അതാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം കിട്ടാത്ത പരവേശത്തിൽ എതിർപക്ഷത്തുനിന്ന് എം.എൽ.എമാരെ റാഞ്ചാൻ നടത്തുന്ന പരാക്രമങ്ങൾ കണ്ടില്ലെന്നു നടിച്ചാണ് ബി.ജെ.പി നേതാവ് യെദിയൂരപ്പയെ ഗവർണർ വാജുഭായ് വാല മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചത്. ഗവർണറുടെ രാഷ്ട്രീയ പക്ഷഭേദം പച്ചയായി പുറത്തുവന്നു.
ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് ഇനി അതുണ്ടാക്കാൻ പരമാവധി സമയം കിട്ടുന്നു. കുതിരക്കച്ചവടത്തിലൂടെയല്ലാതെ കേവലഭൂരിപക്ഷം തികക്കാൻ പറ്റില്ല. കൂറുമാറ്റ നിരോധന നിയമത്തിെൻറ പരിധിയിൽ വരുന്ന അവിഹിതത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പകൽപോലെ വ്യക്തം. എന്നാൽ, ഇൗ സത്യത്തിനു നേരെയാണ് ഭരണഘടനയുടെ കാവലാളായ ഗവർണർ കണ്ണടച്ചത്.
ഒപ്പമുള്ള എല്ലാ എം.എൽ.എമാരെയും ഗവർണർക്കു മുന്നിൽ ഹാജരാക്കാമെന്ന് കോൺഗ്രസും ജെ.ഡി.എസും ആണയിട്ടത് അവഗണിച്ചാണ് യെദിയൂരപ്പക്ക് ഗവർണർ അവസരം നൽകിയത്. വ്യക്തമായ കേവല ഭൂരിപക്ഷമുള്ളവരെ മാറ്റിനിർത്തി, അതില്ലാത്ത ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിച്ചു.
100 കോടി രൂപ വരെ എം.എൽ.എമാർക്ക് വിലയിട്ടുവെന്ന് മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച കുമാരസ്വാമി പറഞ്ഞതു ഗവർണർ കേട്ടതായി ഭാവിച്ചില്ല. ഗവർണറുടെ ഒാരോ ചലനവും
ഡൽഹിയിൽനിന്ന് റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കപ്പെടുന്നുവെന്നതാണ് 80കാരനായ വാജുഭായ് വാലയുടെ ജീവിത പശ്ചാത്തലം വെളിപ്പെടുത്തുന്നത്. ഗോവയിലും മണിപ്പൂരിലുമൊക്കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ നോക്കുകുത്തിയാക്കി ചെറുപാർട്ടികളെയും സ്വതന്ത്രന്മാരെയും ചാക്കിട്ട് അധികാരം പിടിച്ച ബി.െജ.പി, കർണാടകത്തിൽ വേറിട്ട സാഹചര്യമാണ് മറികടക്കാൻ ശ്രമിക്കുന്നത്. മത്സരിച്ചതു മൂന്നു പ്രധാന പാർട്ടികളുടെ മാത്രം സ്ഥാനാർഥികളും, ബാക്കിയുള്ളത് മൂന്നു പേരുമാണ്. ചുരുങ്ങിയത് എട്ടു പേരെ വേണം.
ഗവർണറുടെ നിലപാടിനെതിരെ സുപ്രീംകോടതിയിലും രാഷ്ട്രപതിയുടെ അടുത്തും പോകാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ബൊെമ്മ കേസിലെ സുപ്രീംകോടതി വിധി തങ്ങൾക്ക് അനുകൂലമാണെന്ന വാദം കോൺഗ്രസിനുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പത്തെ ഏറ്റവും വലിയ സഖ്യം, അതല്ലെങ്കിൽ തെരഞ്ഞെടുപ്പിനു ശേഷമുള്ള വലിയ സഖ്യം എന്നിങ്ങനെ അവസരം നൽകിയശേഷം മാത്രമേ, കേവല ഭൂരിപക്ഷമില്ലാത്ത ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പരിഗണിക്കാവൂ എന്നാണ് ബൊമ്മെ കേസിലെ കോടതി വിധിയുടെ രത്നച്ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.