ബംഗളൂരു: കർണാടക സർക്കാറിന്‍റെ കാബിനറ്റ് റാങ്ക് സൗകര്യങ്ങൾ പിൻവലിക്കണമെന്ന് അഭ്യർഥിച്ച് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷവും നൽകിയിരുന്ന കാബിനറ്റ് പദവി സൗകര്യങ്ങൾ പിൻവലിക്കണമെന്നാണ് ആവശ്യം.
കാബിനറ്റ് റാങ്ക് മന്ത്രിമാർക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ യെദിയൂരപ്പക്കും ലഭ്യമാക്കുമെന്ന് വ്യക്തമാക്കി ശനിയാഴ്ച പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് ഉത്തരവ് പുറത്തിറക്കിയിരുന്നു. കാബിനറ്റ് പദവിക്ക് ലഭിക്കുന്ന ശമ്പളം, സർക്കാർ വാഹനം, ഒൗദ്യോഗിക താമസം തുടങ്ങിയവ ലഭ്യമാക്കുമെന്നായിരുന്നു ഉത്തരവ്.
എന്നാൽ, ഇവ നിരസിച്ച് യെദിയൂരപ്പ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ഞായറാഴ്ച കത്തെഴുതുകയായിരുന്നു. ഉത്തരവ് പിൻവലിക്കണമെന്നും മുൻ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രം നൽകിയാൽ മതിയെന്നുമായിരുന്നു ആവശ്യം.
നിലവിൽ, എം.എൽ.എ എന്നതിനപ്പുറം മറ്റൊരു പദവിയും യെദിയൂരപ്പ ഔദ്യോഗികമായി വഹിക്കുന്നില്ല.
മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം ജൂലൈ 26നാണ് യെദിയൂരപ്പ രാജിെവക്കുന്നത്. സംസ്ഥാന ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുന്ന ദിവസം തന്നെയായിരുന്നു രാജി. ജൂൈല 28ന് യെദിയൂരപ്പയുടെ വിശ്വസ്തൻ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.