ന്യൂഡൽഹി: യൂത്ത്കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഡൽഹി, ഹിമാചൽപ്രദേശ് പൊലീസ് സേനകൾ തമ്മിൽ ഏറ്റുമുട്ടൽ. ഹൈവേയിൽവെച്ച് ഇരു പൊലീസ് സേനകളും തമ്മിൽ തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ഡൽഹി പൊലീസിനെതിരെ ഹിമാചൽപ്രദേശ് പൊലീസ് കേസെടുത്തു. എ.ഐ സമ്മേളനത്തിലെ ഷർട്ടില്ലാ പ്രതിഷേധത്തിൽ പങ്കാളത്തമുണ്ടെന്ന് ആരോപിച്ചാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ ഹിമാചൽപ്രദേശിൽ നിന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത പ്രതികളുമായി ഡൽഹി പൊലീസ് പോകുന്നതിനിടെ ഷിംലക്കും സോളനും ഇടയിൽവെച്ച് ഹിമാചൽപ്രദേശ് പൊലീസ് തടഞ്ഞു. പ്രാദേശിക കോടതിയിൽ നിന്ന് ട്രാൻസിറ്റ് റിമാൻഡ് ഓർഡറില്ലാതെ പ്രതികളെ കൊണ്ടു പോകാനാവില്ലെന്ന് ഹിമാചൽപ്രദേശ് പൊലീസ് നിലപാടെടുത്തു. എന്നാൽ, ഇത് അംഗീകരിക്കാൻ ഡൽഹി പൊലീസ് തയാറായില്ല.
തുടർന്ന് ഷിംല പൊലീസ് ഡൽഹി പൊലീസിനെതിരെ കേസെടുത്തു. മൂന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഷിംല പൊലീസ് ആരോപിച്ചു.
20ഓളം പേർ വരുന്ന സംഘം റിസോർട്ടിലെത്തി മൂന്ന് അതിഥികളെ തട്ടികൊണ്ട് പോയെന്ന പരാതി റിസോർട്ടിന്റെ അധികൃതരാണ് ആദ്യം നൽകിയത്. റിസോർട്ടിലെ സി.സി.ടി.വിയുടെ ഡി.വി.ആറും ഇവർ കൊണ്ടുപോയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും മാത്രമാണ് ഉണ്ടായതെന്ന് ഷിംല എസ്.പി ഗൗരവ് സിങ് പറഞ്ഞു. തുടർന്ന് 20ഓളം വരുന്ന പൊലീസുകാരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഹിമാചൽ പൊലീസ് കസ്റഡിയിലെടുത്തുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.