ബംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ അധികാരമേറ്റ മന്ത്രിസഭയിൽ വനിതകളെ ഒഴിവാക്കിയത് രാഷ്ട്രീയവിവാദത്തിനിടയാക്കി. മന്ത്രിസഭയിൽ ഇടംനേടുമെന്ന് പ്രതീക്ഷിച്ചിരുന്ന കെ.ജി.എഫ് എം.എൽ.എ രൂപകല ശശിധറും മുൻ മന്ത്രി ലക്ഷ്മി ഹെബ്ബാൾകറും ആദ്യപട്ടികയിൽ ഇടം ലഭിച്ചില്ല.
ഉപമുഖ്യമന്ത്രിയായി ഡോ. ജി. പരമേശ്വര ഉൾപ്പെടെ 13 മന്ത്രിമാരാണ് ചുമതലയേറ്റത്. നിലവിൽ മന്ത്രിമാരായവരിൽ കൂടുതൽ സിദ്ധരാമയ്യയോട് അടുപ്പമുള്ളവരാണ്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉണ്ടായിരുന്ന പ്രമുഖ നേതാക്കളെയും ഒഴിവാക്കിയിട്ടുണ്ട്.
എച്ച്.കെ. പാട്ടീൽ, ദിനേഷ് ഗുണ്ടുറാവു, സമീർ അഹമ്മദ്, ഡോ. എച്ച്.സി. മഹാദേവപ്പ തുടങ്ങിയവരെ ആദ്യഘട്ട മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിനെത്തുടർന്ന് എച്ച്.കെ. പാട്ടീൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അതേസമയം, മുൻ സർക്കാറിൽ ആഭ്യന്തരമന്ത്രിയായിരുന്ന പരമേശ്വരക്കാണ് ഉപമുഖ്യമന്ത്രി പദവി നൽകിയത്. സ്പീക്കർപദവിയിൽനിന്നാണ് മലയാളിയായ യു.ടി. ഖാദർ മന്ത്രിസഭയിലെത്തുന്നത്.
സംസ്ഥാനത്ത് ആകെയുള്ള 31 ജില്ലകളിൽ 10 ൽ മാത്രമാണ് നിലവിൽ പ്രാതിനിധ്യമുള്ളത്. ബെംഗളൂരു അർബനിൽനിന്ന് നാല് പേരും കലബുർഗിയിൽനിന്ന് രണ്ട് പേരും മന്ത്രിസഭയിലുണ്ട്.
ജൂൺ 18ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ വിപുലീകരിക്കാനാണ് സാധ്യത. പരമാവധി 34 പേർക്ക് വരെ മന്ത്രിമാരാകാൻ കഴിയും. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിന് മുന്നോടിയായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും കേന്ദ്രനേതൃത്വത്തിന് മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടിക സമർപ്പിച്ചിരുന്നു.
മറ്റു മന്ത്രിമാർ: യതീന്ദ്ര സിദ്ധരാമയ്യ, യു.ടി. ഖാദർ, എം.ബി. പാട്ടീൽ, കെ.ജെ. ജോർജ്, കെ.എച്ച്. മുനിയപ്പ, സതീഷ് ജാർകിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, കൃഷ്ണഭൈര ഗൗഡ, ഈശ്വർ ഖാൻന്ദ്രെ, ബൈരതി സുരേഷ്, ശരൺ പ്രകാശ് പാട്ടീൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.