കനുഭായ് ഗാന്ധിക്ക് രാജ്യത്തിന്‍െറ ശ്രദ്ധാഞ്ജലി

സൂറത്ത്: രാജ്യത്തിന്‍െറ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ചിത്രങ്ങളിലൊന്ന് ഓര്‍മയായി. ദണ്ഡിയാത്രക്കിടെ മഹാത്മാ ഗാന്ധിയുടെ ഊന്നുവടിയില്‍ പിടിച്ച് ഗാന്ധിയുടെ മുമ്പേ നടന്ന കനുഭായ് ഗാന്ധിക്ക് 87ാം വയസ്സില്‍ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. മൃതദേഹം രാഷ്ട്രീയകക്ഷി നേതാക്കളുടെ സാന്നിധ്യത്തില്‍ സൂറത്തില്‍ സംസ്കരിച്ചു. ഭാര്യ ശിവലക്ഷ്മിയാണ് ചിതക്ക് തീ കൊളുത്തിയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

ഗാന്ധിയുടെ മൂന്നാമത്തെ മകന്‍ രാംദാസ് ഗാന്ധിയുടെ മകനാണ് കനുഭായ്. 1928ല്‍ ജനിച്ച അദ്ദേഹത്തിന് മഹാത്മാ ഗാന്ധി മരിക്കുമ്പോള്‍ 17 വയസ്സായിരുന്നു. ഗാന്ധിയുടെ പ്രത്യേകമായ സ്നേഹലാളനകളിലായിരുന്നു അദ്ദേഹത്തിന്‍െറ ബാല്യം. മൂന്നുവയസ്സുമുതല്‍ കനുവിന്‍െറ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങള്‍ ഗാന്ധിയുടെ മേല്‍നോട്ടത്തിലായിരുന്നു. ഗാന്ധിയുടെ പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ കൊച്ചുകനുവിന് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. യാത്രകളില്‍ സന്തതസഹചാരിയുമായിരുന്നു.

ഗാന്ധിയുടെ മരണശേഷം കനുഭായിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ വല്ലഭഭായ് പട്ടേലും യു.എസ് അംബാസഡര്‍ ജോണ്‍ കെന്നത്ത് ഗാല്‍ബ്രെയ്ത്തിനെ കണ്ട് കനുഭായിയെ യു.എസിലെ മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അപൈ്ളഡ് മാത്തമാറ്റിക്സിന് ചേര്‍ത്തു. ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അദ്ദേഹത്തിന്‍െറ സഹപാഠിയായിരുന്നു.

ബിരുദം നേടി 1991ല്‍ നാസയില്‍ ചേര്‍ന്ന അദ്ദേഹം ദീര്‍ഘകാലം അവിടെ ശാസ്ത്രജ്ഞനായിരുന്നു. ബഹിരാകാശ ഷട്ടിലിന്‍െറ രൂപകല്‍പനയായിരുന്നു അദ്ദേഹത്തിന്‍െറ വിഷയം. അമേരിക്കന്‍ പ്രതിരോധവകുപ്പിലും ജോലി ചെയ്തു. ബോസ്റ്റണില്‍ ബയോ കെമിസ്ട്രി അധ്യാപികയായിരുന്ന ശിവലക്ഷ്മിയെ വിവാഹം കഴിച്ചശേഷം യു.എസിലെ ഹാംപ്ടണിലായിരുന്നു താമസം.

നാലുപതിറ്റാണ്ട് അമേരിക്കയില്‍ ജീവിച്ച അദ്ദേഹം 2014ലാണ് ഇന്ത്യയില്‍ തിരിച്ചത്തെിയത്. ഇന്ത്യയില്‍ സ്വന്തമായി ഒന്നുമില്ലാതിരുന്ന കനുഭായ് വിവിധ നഗരങ്ങളിലെ വൃദ്ധസദനങ്ങളിലും മറ്റുമാണ് ശിവലക്ഷ്മിക്കൊപ്പം താമസിച്ചിരുന്നത്. മൂന്നുമാസമായി സൂറത്തിലെ രാധാകൃഷ്ണക്ഷേത്രം ട്രസ്റ്റ് ഒരുക്കിയ സത്രത്തിലായിരുന്നു. കനുഭായി ന്യൂഡല്‍ഹിയിലെ ഗുരു വിശ്വറാം വൃദ്ധ ആശ്രമത്തില്‍ കഴിയുന്നതായ വാര്‍ത്ത വന്നതിനെതുടര്‍ന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ അദ്ദേഹത്തിന് അവസരമൊരുക്കിയിരുന്നു.

മോദി അന്ന് അദ്ദേഹത്തിന് എല്ലാ സഹായവും വാഗ്ദാനം നല്‍കി. പിന്നീട് സൂറത്തില്‍ തിരിച്ചത്തെിയ ഉടന്‍ രോഗബാധിതനാകുകയായിരുന്നു. ഉഷ ബെന്‍, മുന്‍ രാജ്യസഭ അംഗം സുമിത്ര കുല്‍ക്കര്‍ണി, നീലം എന്നിവര്‍ സഹോദരിമാരാണ്. മക്കളില്ല.

 

Tags:    
News Summary - kanu-gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.