ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ജഡ്ജിയായി മലയാളിയായ ജസ്റ്റിസ് കൃഷ്ണൻ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. നേത്തെ പട്‌ന ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് ചന്ദ്രൻ. അദ്ദേഹത്തിന്റെ നിയമനത്തോടെ സുപ്രീംകോടതിയുടെ ജുഡീഷ്യൽ അംഗബലം 33 ആയി ഉയർന്നു.
2011 നവംബർ 8ന് കേരള ഹൈകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ചന്ദ്രൻ, 2023 മാർച്ച് 29ന് പട്‌ന ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 11 വർഷത്തിലേറെ ഹൈകോടതി ജഡ്ജിയായും തുടർന്ന് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈകോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റിയിൽ 13ാം സ്ഥാനത്താണ് അദ്ദേഹം. 2024 ഡിസംബറിൽ ജസ്റ്റിസ് മൻമോഹനുശേഷം ഖന്ന കൊളീജിയം അനുകൂലമായി ശിപാർശ ചെയ്ത രണ്ടാമത്തെ സുപ്രീംകോടതി ജഡ്ജിയാണ് ജസ്റ്റിസ് ചന്ദ്രൻ. സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ കാലാവധി 2028 ഏപ്രിൽ 24 വരെയാണ്.
കെട്ടിക്കിടക്കുന്നവരുടെ എണ്ണം 83,000ത്തോട് അടുക്കുമ്പോൾ, വർധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് ഒരു ജുഡീഷ്യൽ ഒഴിവ് പോലും സുപ്രീംകോടതിക്ക് താങ്ങാനാവില്ലെന്ന് അടുത്തിടെ സുപ്രീംകോടതി കൊളീജിയം ഊന്നിപ്പറഞ്ഞിരുന്നു. 2023 നവംബറിലെ കൊളീജിയം പ്രമേയത്തിൽ ജഡ്ജിമാരുടെ ജോലിഭാരം ഗണ്യമായി വർധിച്ചതായും മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത് ഒരു സമയത്തും ഒഴിവില്ലാതെ കോടതിക്ക് പൂർണമായി പ്രവർത്തിക്കുന്ന ജഡ്ജിമാരുടെ ബലം ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അടിവരയിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.