സുബീൻ ഗാർഗ്
ലഖിംപൂർ (അസം): നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. ലഖിംപൂരിൽ നടന്ന പൊതുസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പാർട്ടിയുടെ അഞ്ച് പ്രധാന 'ഗാരന്റികൾ' പ്രഖ്യാപിച്ചത്. അന്തരിച്ച പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ 100 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി നീതി ഉറപ്പാക്കുമെന്ന വാഗ്ദാനമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. മരണത്തിന് പിന്നിലെ ദുരൂഹതകൾ 100 ദിവസത്തിനകം പുറത്തുകൊണ്ടുവരുമെന്നാണ് കോൺഗ്രസ് ഉറപ്പുനൽകുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സിംഗപ്പൂരിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇത് കൊലപാതകമാണെന്ന ആരോപണം നിലനിൽക്കെ, ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഖാർഗെ പറഞ്ഞു.
സംരംഭങ്ങൾ തുടങ്ങുന്നതിനായി സംസ്ഥാനത്തെ ഓരോ വനിതയുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 50,000 രൂപ നേരിട്ട് കൈമാറും. നിലവിലെ ബി.ജെ.പി സർക്കാരിന്റെ ധനസഹായ പദ്ധതികൾ രാഷ്ട്രീയ താൽപ്പര്യങ്ങൾ നോക്കിയാണ് നൽകുന്നതെന്ന് ഖാർഗെ ആരോപിച്ചു. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ കാഷ്‌ലെസ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നടപ്പിലാക്കിയ മാതൃകയിലായിരിക്കും ഇത്. മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ പ്രതിമാസം 1,250 രൂപയായി വർധിപ്പിക്കും. നിലവിൽ ഇത് വെറും 250 രൂപയാണ്. തദ്ദേശീയരായ 10 ലക്ഷം പേർക്ക് സ്ഥിരമായ ഭൂമി പട്ടയങ്ങൾ അനുവദിക്കും.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ 'നക്ലി ആദ്മി' (വ്യാജൻ) എന്ന് വിശേഷിപ്പിച്ച ഖാർഗെ, മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെ ചതിച്ചാണ് അദ്ദേഹം അധികാരം പിടിച്ചതെന്ന് ആരോപിച്ചു. കോൺഗ്രസിൽ വളർന്നുവന്ന ഹിമന്ത, താൻ ഭക്ഷണം കഴിച്ച പാത്രത്തിൽ തന്നെ തുപ്പുന്ന സ്വഭാവക്കാരനാണെന്നും അസമിൽ ഭയത്തിന്റെ ഭരണം അഴിച്ചുവിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.