ഗാന്ധിനഗർ: മാധ്യമപ്രവർത്തകൻ രവി നായർ ക്രിമിനൽ മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എ.ഇ.എൽ) സമർപ്പിച്ച പരാതിയെ തുടർന്നാണ് കേസ്. ഗാന്ധിനഗറിലെ മൻസയിലെ മജിസ്‌ട്രേറ്റ് കോടതി രവി നായർക്ക് ഒരു വർഷത്തെ തടവും പിഴയും വിധിച്ചു.
എ.ഇ.എല്ലിന്റെയും അദാനി ഗ്രൂപ്പിന്റെയും പ്രശസ്തിക്ക് കോട്ടം വരുത്താൻ വേണ്ടി തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകൾ അടങ്ങിയ ട്വീറ്റുകൾ രവി നായർ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കമ്പനി ആരോപിച്ചത്.
രവി പങ്കുവെച്ച ട്വീറ്റുകൾ ന്യായമായ അഭിപ്രായമോ നിയമാനുസൃതമായ വിമർശനമോ അല്ലെന്നും പൊതുജനങ്ങളുടെയും നിക്ഷേപകരുടെയും കണ്ണിൽ കമ്പനിയുടെ വിശ്വാസ്യതയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കമ്പനി വാദിച്ചു. പൂർണമായ വിചാരണക്ക് ശേഷം, രവി നായർ ക്രിമിനൽ മാനനഷ്ടത്തിന് കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. ഒരു വർഷത്തെ തടവും പിഴയുമാണ് കോടതി വിധിച്ചത്.
അതേസമയം, രവി നായർ അപ്പീൽ നൽകും എന്നാണ് വിവരം. ഗാന്ധിനഗർ ജില്ലാകോടതിയിലാണ് രവി നായർ അപ്പീൽ നൽകുന്നത്. മറ്റു മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളാണ് രവി പങ്കുവെച്ചത്. പാലക്കാട് സ്വദേശിയാണ് രവി നായർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.