ജയയുടെ സംസ്കാര ചടങ്ങുകൾ തുടങ്ങി (LIVE)

Full View

ചെന്നൈ: പൊതുദര്‍ശനത്തിന് വെച്ച തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതിക ശരീരം ഒരുനോക്ക് കാണാനായി രാജാജി ഹാളിലേക്ക് ആയിരക്കണക്കിനാളുകൾ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പാർട്ടിപ്രവർത്തകരും സാധാരണക്കാരും മൃതദേഹം കാണുന്നതിനായി ചൈന്നൈയിലേക്ക് ഒഴുകുകയാണ്.

സ്വവസതിയായ പോയസ് ഗാർഡനിൽനിന്നു രാജാജി ഹാളിലേക്കു പുലർച്ചെയാണ് ഭൗതിക ശരീരം രാജാജി ഹാളിലെത്തിച്ചത്. മുഖ്യമന്ത്രി പനീര്‍ ശെല്‍വമാണ് ആദ്യം അന്തിമോപചാരം അര്‍പ്പിച്ചത്. കേന്ദ്രമന്ത്രി വെങ്കയ്യനായിഡു രാവിലെയെത്തി അഭിവാദ്യമാർപ്പിച്ചു. വിവിധ നേതാക്കളും പ്രമുഖരും അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി വന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതിയും വൈകിട്ടോടെ ചെന്നൈയില്‍ എത്തിച്ചേരും. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തും. നിരവധി കേന്ദ്ര മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിമാരും സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ജയലളിതയോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലും രാജ്ഭവനിലും ദേശീയപതാക പാതി താഴ്ത്തിക്കെട്ടി. തമിഴ്നാട് മുഖ്യമന്ത്രിയുടെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച ശേഷം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

പൊതുദർശനത്തിന് ശേഷം മറീനാ ബീച്ചിലെ അണ്ണാസ്‌ക്വയറില്‍ 4.30നാണ് ജയലളിതയുടെ മൃതദേഹം സംസ്‌കരിക്കുക. മറീന ബീച്ചിലെ എം.ജി.ആര്‍. സ്മാരകത്തിനു സമീപം സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. എം.ജി.ആറിന്‍റെ മൃതദേഹം സംസ്‌കരിച്ച അണ്ണാ സ്‌ക്വയറില്‍ തന്നെയും അടക്കം ചെയ്യണമെന്ന ജയലളിതയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ സദാശിവം എന്നിവര്‍ ചെന്നൈക്ക് പുറപ്പെടും. ഇവര്‍ തിരുവനന്തപുരത്തുനിന്ന് 11 മണിക്കുള്ള വിമാനത്തില്‍ ചെന്നൈയിലേയ്ക്ക് തിരിക്കും. ദുഖാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ സമാപന ചടങ്ങുകള്‍ റദ്ദാക്കി. കേരള അതിര്‍ത്തിയില്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംസ്​ഥാനമെങ്ങും കനത്ത ജാഗ്രതയും സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമസംഭവങ്ങൾ തടയാൻ സൈന്യവും രംഗത്തുണ്ട്. ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതമുണ്ടായതിനു ശേഷം ജയയുടെ ആരോഗ്യത്തെക്കുറിച്ച് കടുത്ത ആശങ്കയിലായിരുന്നു തമിഴ്നാട്. തിങ്കളാഴ്ച രാവിലെ മുതൽ പലതരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അതിനിടയിൽ ജയയുടെ ആരോഗ്യനില അത്യന്തം വഷളാണെന്നും എന്തും സംഭവിക്കാമെന്ന ആശുപത്രി പുറത്തിറക്കിയ വാർത്താ ബുള്ളറ്റിൻ ഏറെ ആശങ്ക പരത്തി.

ജയലളിതക്ക് ചികിത്സ നൽകിയ ലണ്ടനിലെ റിച്ചാർഡ് ഫീലെയും ആശുപത്രി അധികൃതരും ജയലളിതയുടെ ആരോഗ്യനില മോശമാണെന്ന വിധത്തിൽ ട്വീറ്റ് ചെയ്തത് കടുത്ത ആശങ്ക ഉയർത്തി. ഡൽഹി എയിംസ്​ ആശുപത്രിയിൽനിന്നെത്തിയ നാലംഗ കാർഡിയോളജിസ്​റ്റ് സംഘത്തിെൻറ നേതൃത്വത്തിലും ജയലളിതക്ക് ചികിത്സ ലഭ്യമാക്കിയിരുന്നു.

 

 
അതിനിടയിലാണ് വൈകീട്ട് അഞ്ചരയോടെ ജയലളിത മരിച്ചെന്ന വാർത്ത സൺ, കലൈജ്ഞർ, പുതിയതലമുറൈ തുടങ്ങിയ തമിഴ് ചാനലുകൾ പുറത്തുവിട്ടത്. ഇതേ തുടർന്ന് ആരാധകർ ആശുപത്രിക്കു മുന്നിലെ ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് കയറാൻ ശ്രമമുണ്ടായി. ആശുപത്രിക്കു നേരെ കല്ലേറുമുണ്ടായി. പലയിടങ്ങളിലും പൊലീസ്​ നേരിയ തോതിൽ ലാത്തിവീശി പ്രവർത്തകരെ വിരട്ടിയോടിച്ചു. അതിനിടെ ചെന്നൈ റോയപേട്ടയിലെ അണ്ണാ ഡി.എം.കെ ആസ്​ഥാനത്തെ പാർട്ടി പതാക പ്രവർത്തകർ താഴ്ത്തിക്കെട്ടി. 
 
പിന്നീടാണ് മരണം സ്​ഥിരീകരിച്ചിട്ടില്ലെന്ന് ഭാരവാഹികൾക്ക് വിവരം ലഭിച്ചത്. തുടർന്ന് കൊടിമരത്തിൽ പാർട്ടി പതാക ആഹ്ലാദാരവങ്ങളോടെ വീണ്ടും ഉയർത്തിക്കെട്ടുകയായിരുന്നു. തുടർന്ന് ചാനലുകൾ വാർത്ത പിൻവലിക്കുകയും ജയ മരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താ കുറിപ്പിറക്കുകയും ചെയ്തത് നേരിയ ആശ്വാസമായി. എന്നാൽ, തിങ്കളാഴ്ച അർധരാത്രിയോടെ ജയലളിതയുടെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

തമിഴ്നാട്ടിൽ നിന്നും മൈസൂറിൽ താമസമാക്കിയ അയ്യങ്കാർ കുടുംബത്തിലെ ജയറാമിന്‍റെയും സിനിമ നടിയായിരുന്ന സന്ധ്യ എന്ന വേദവല്ലിയുടെയും രണ്ടാമത്തെ മകളായി 1948 ഫെബ്രുവരി 24നാണ്  ജയലളിത എന്ന കോമളവല്ലിയുടെ ജനനം. ചർച്ച് പാർക്ക് കോൺവെന്‍റ് സ്കൂൾ, ബിഷപ്പ് കോട്ടൺ ഹിൽ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂളിൽ മികച്ച വിദ്യാർഥിനിയായിരുന്നു അവർ. 

ജയക്ക് രണ്ട് വയസുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. അമ്മയോടൊപ്പം ആദ്യം ബംഗളൂരിലേക്കും പിന്നീട് ചെന്നൈയിലേക്കും താമസം മാറുകയും സിനിമയിലേക്ക് അവസരം തേടാനും കുടുംബം തീരുമാനിക്കുകയായിരുന്നു. ജയലളിതയുടെ അമ്മ സന്ധ്യ എന്ന പേരിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങി. 15 വയസ്സുള്ളപ്പോൾ തന്നെ ജയലളിതയും സിനിമയിൽ അഭിനയിച്ചു. 1964ൽ 'ചിന്നഡ കൊംബെ' എന്ന കന്നഡ ചിത്രത്തിലാണ് ജയ നായികയായി തുടക്കംകുറിച്ചത്. 'പട്ടിക്കാട്ട് പൊന്നയ്യ' ആണ് ജയലളിത അഭിനയിച്ച അവസാന ചിത്രം. 


‘മക്കള്‍ തിലകം’ എം.ജി.ആറിന്‍െറ ഇദയക്കനിയായിരുന്ന ജയലളിതയുടെ രാഷ്ട്രീയ പ്രവേശനം യാദൃച്ഛികമായിരുന്നു. 1982ലാണ് ജയലളിത അണ്ണാ ഡി.എം.കെയില്‍ ചേരുന്നത്. എം.ജി.ആറിന്‍െറ സാന്നിധ്യത്തില്‍ ‘പെണ്ണിന്‍ പെരുമൈ’ (സ്ത്രീ മഹത്വം) എന്ന വിഷയത്തെ ആസ്പദമാക്കി ജയ നടത്തിയ പ്രസംഗമാണ് രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നിട്ടത്. ജയയുടെ ഇംഗ്ലീഷ് പ്രസംഗത്തിലുള്ള കഴിവ് തിരിച്ചറിഞ്ഞ എം.ജി.ആര്‍ 1984ല്‍ അവരെ രാജ്യസഭയിലേക്ക് അയച്ചു. ’89ലെ തെരഞ്ഞെടുപ്പില്‍ എം.ജി.ആറിന്‍െറ യഥാര്‍ഥ പിന്‍ഗാമി താനാണെന്ന് അവകാശപ്പെട്ട് ജയലളിത രംഗത്തിറങ്ങി. ’91ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റില്‍ 225 എണ്ണത്തില്‍ വിജയിച്ച് തെരഞ്ഞെടുക്കപ്പെട്ട തമിഴ്നാട്ടിലെ ആദ്യ വനിത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ ആറാംവട്ടവും തമിഴ്നാട് മുഖ്യമന്ത്രിയായി. 
 

ജയലളിത എം.ജി.ആറിനൊപ്പം
 

തമിഴക ഭരണത്തില്‍ ജയലളിതയും കരുണാനിധിയും മാറിമാറി അധികാരത്തില്‍ വരുമ്പോള്‍ പരസ്പരം അഴിമതി-ക്രിമിനല്‍ കേസുകള്‍ ചുമത്തുന്നത് പതിവായിരുന്നു. ജയലളിതയുടെ പേരിലുള്ള അഴിമതി കേസുകളുടെ വിചാരണക്ക് മാത്രമായി മൂന്ന് പ്രത്യേക കോടതികള്‍ രൂപവത്കരിച്ചു. ജയലളിതക്കെതിരെ മാത്രം ഡി.എം.കെ മുന്‍കൈയെടുത്ത് 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11 കേസുകളിലും വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിലൂടെ ജയലളിത കുറ്റവിമുക്തയായി. 

എന്നാല്‍, 66 കോടി രൂപയുടെ അിവിഹിത സ്വത്ത് സമ്പാദ്യ കേസില്‍ മാത്രം ജയലളിത ശരിക്കും കുരുങ്ങുകയായിരുന്നു. സുപ്രീംകോടതി പരാമർശത്തെ തുടർന്ന് ജയ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. എന്നാൽ, വിശ്വസ്തനായ പന്നീർശെൽവത്തിന് മുഖ്യമന്ത്രിയാക്കി ജയ തമിഴ്നാട് ഭരണം കൈപിടിയിൽ നിർത്തി. 

Tags:    
News Summary - jayalalitha death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.