കൊമ്പുകുലുക്കി തമിഴകം

ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള പൊലീസ് ബലപ്രയോഗം തമിഴ്നാട്ടിലെങ്ങും ഏറ്റുമുട്ടലില്‍ കലാശിച്ചു. നിയമസഭയില്‍ ജെല്ലിക്കെട്ട് നിയമദേഭഗതി ബില്‍ പാസായ ശേഷം പ്രക്ഷോഭ ഭൂമി വിടാനിരുന്ന സമരക്കാരെ മുന്‍കൂട്ടി ഒഴിപ്പിക്കാനുള്ള പൊലീസ് നടപടികളാണ് അക്രമത്തില്‍ കലാശിച്ചത്.
 

തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രക്ഷോഭകരെ ഒഴിപ്പിക്കാന്‍ നീക്കം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാറിന്‍െറ ജെല്ലിക്കെട്ട് അനുകൂല നടപടികള്‍ ചൂണ്ടിക്കാട്ടി സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍, സമരക്കാര്‍ ഇത് ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു. ഇത് പ്രക്ഷോഭകരുമായി നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ചെന്നൈ, മധുര, സേലം, തിരുപ്പൂര്‍, ശിവഗംഗ, ദിണ്ഡിക്കല്‍, കന്യാകുമാരി തുടങ്ങിയ ജില്ലകളിലെല്ലാം ഈ രീതിയില്‍ ഏറ്റുമുട്ടലുണ്ടായി. വീട്ടമ്മമാരും വിദ്യാര്‍ഥിനികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകരുടെ കല്ളേറില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പ്രക്ഷോഭത്തിന്‍െറ കേന്ദ്രമായി മാറിയ ചെന്നൈ മറീന ബീച്ചില്‍ പൊലീസ് നടപടികള്‍ യുവജനങ്ങള്‍ ചെറുത്തു. ലാത്തിവീശിയതോടെ ചിതറിയോടിയ യുവാക്കള്‍ ആത്മഹത്യ ഭീഷണിയുമായി മണിക്കൂറുകളോളം കടലില്‍ നിലയുറപ്പിച്ചു. ബലം പ്രയോഗിച്ചാല്‍ കടലില്‍ ചാടുമെന്ന അവരുടെ ഭീഷണിയത്തെുടര്‍ന്ന് പൊലീസ് പിന്‍വാങ്ങി. ഇതിനിടെ ബീച്ചിന് സമീപത്തെ ഐസ് ഹൗസ് പൊലീസ് സ്റ്റേഷന് അജ്ഞാതര്‍ തീയിട്ടു. സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് പടരുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസുകാര്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. 20 പൊലീസുകാര്‍ക്ക് പരിക്കേറ്റു. മറീന ബീച്ചില്‍ പ്രക്ഷോഭകരുടെ കല്ളേറില്‍ 22 പൊലീസുകാര്‍ക്കും പരിക്കേറ്റു. അക്രമം നഗരത്തിലെ മൗണ്ട് റോഡ്, ചെപ്പോക്ക്, നേപ്പിയര്‍ ബ്രിഡ്ജ്, അവ്വൈ ശണ്‍മുഖം ശാല തുടങ്ങിയ വിവിധ മേഖലകളിലേക്ക് വ്യാപിച്ചു. വ്യാപകമായി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. നഗരത്തിലെ ബസ്, സബര്‍ബന്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കടകളും ഹോട്ടലുകളും ബാങ്കുകളും അടച്ചു.

ചെന്നൈ, മധുര വഴി സര്‍വിസ് നടത്തുന്ന ട്രെയിനുകളെല്ലാം റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. കേരളത്തിലേക്കുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇതിനിടെ സമരത്തില്‍നിന്ന് യുവാക്കള്‍ പിന്മാറി. എന്നാല്‍, ആയിരത്തോളം വരുന്ന സമരക്കാര്‍ മറീന ബീച്ചില്‍നിന്ന് പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. മധുര അളങ്കാനല്ലൂരില്‍ നാട്ടുകൂട്ടം ചേര്‍ന്ന് നിയമനിര്‍മാണത്തെ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

Tags:    
News Summary - jallikettu protest in tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.