ശശി തരൂർ, മല്ലികാർജുൻ ഖാർഗെ 

മത്സരം തരൂരും ഖാർഗെയും തമ്മിൽ; ജി-23 നേതാക്കളുടെ പിന്തുണയും ഖാർഗെക്ക്

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷനെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പിൽ പ്രധാന സ്ഥാനാർഥികളായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും നാമനിർദേശ പത്രിക സമർപ്പിച്ചു. അവസാന ദിവസമായ ഇന്ന് ഉച്ചയോടെയാണ് ഇരുനേതാക്കളും എ.ഐ.സി.സി തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദൻ മിസ്ത്രിക്ക് പത്രിക നൽകിയത്.

നെഹ്റു കുടുംബത്തിന്‍റെയും ഹൈകമാൻഡിന്‍റെയും ആശിർവാദത്തോടെയാണ് ലോക്സഭ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെ മത്സരത്തിനിറങ്ങുന്നത്. ഇതോടെ ഖാർഗെ ഔദ്യോഗികപക്ഷത്തിന്‍റെ സ്ഥാനാർഥിയാവും. വിമത ശബ്ദമുയർത്തിയ ജി-23 ഗ്രൂപ്പിലെ പ്രധാന നേതാക്കളുടെ പിന്തുണയും ഖാർഗെക്കാണ്.

ഔദ്യോഗിക പക്ഷത്തിന്‍റെ സ്ഥാനാർഥിയായി മുതിർന്ന നേതാവ് ദിഗ് വിജയ് സിങ് മത്സരിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ, അവസാന നിമിഷത്തിലാണ് ദിഗ് വിജയ് സിങ് പിൻമാറിയതും പകരും മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയതും. നേരത്തെ, രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്ലോട്ടായിരുന്നു നെഹ്റു കുടുംബത്തിന്‍റെ സ്ഥാനാർഥിയായി കരുതിയിരുന്നത്. എന്നാൽ, രാജസ്ഥാൻ മുഖ്യമന്ത്രി പദം സചിൻ പൈലറ്റിന് നൽകുന്നതുമായി ബന്ധപ്പെട്ട് ഗെഹ്ലോട്ട് പക്ഷം വിമതസ്വരമുയർത്തിയത് അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വത്തെയും ബാധിക്കുകയായിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഉയർന്നുകേൾക്കുന്ന പേരാണ് ശശി തരൂരിന്‍റേത്. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ആരെങ്കിലും മത്സരിക്കുന്നുണ്ടെങ്കിൽ താനും മത്സരിക്കാനുണ്ടാകുമെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധി മത്സരിക്കാനുള്ള സാധ്യത പൂർണമായും തള്ളിയതോടെയാണ് ശശി തരൂർ തന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. എന്നാൽ, വിമതസ്വരമുയർത്തിയ ജി-23 നേതാക്കളുടെ പിന്തുണ ലഭിക്കാത്തത് തരൂരിന് തിരിച്ചടിയാകും.


ജി-23 പ്രതിനിധിയായല്ല താന്‍ മത്സരിക്കുന്നതെന്ന് തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. അവരുടെ പിന്തുണ തേടിയിട്ടുമില്ല. ജി-23 ഒരു സംഘടനയല്ല. ആ പദം മാധ്യമ സൃഷ്ടിയാണ്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹിയിലുണ്ടായിരുന്ന 23 പേര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ഒരു കത്തില്‍ ഒപ്പിട്ടു എന്ന സാംഗത്യമേ ജി-23നുള്ളൂ. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അല്ലാതെ തകര്‍ക്കുകയല്ല തന്‍റെ സ്ഥാനാര്‍ഥിത്വത്തിന്റെ ഉദ്ദേശ്യം. ജി-23 വരുന്നതിനും മുന്‍പ് 2014 മുതല്‍ മുന്നോട്ടുവെയ്ക്കുന്ന ചില പരിഷ്‌കാരങ്ങളുടെ വക്താവെന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെയല്ല, മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണയാണ് ഈ പോരാട്ടത്തില്‍ താന്‍ പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി.


ജി-23യുടെ ഭാഗമായുണ്ടായിരുന്ന മനീഷ് തിവാരി, ആനന്ദ് ശർമ, ദീപേന്ദർ ഹൂഡ തുടങ്ങിയ നേതാക്കളെല്ലാം മല്ലികാർജുൻ ഖാർഗെക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർ ഖാർഗെയുടെ നാമനിർദേശ പത്രികയിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.

ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും ആര്‍ക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവര്‍ക്ക് വോട്ട് നല്‍കുമെന്നാണ് കേരളത്തിലേത് ഉൾപ്പെടെ പല പി.സി.സികളുടെയും നിലപാട്. രാഹുൽ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയ പി.സി.സികളും ഇനി ഖാർഗെയെ പിന്തുണക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.