കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ തൃണമൂൽ കോൺഗ്രസ് എം.എൽ.എ ദേബാശിഷ് കുമാറിന്റെ കൊൽക്കത്തയിലെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. റാഷ്‌ബെഹാരി മണ്ഡലത്തിലെ സ്ഥാനാർഥിയാണ് അദ്ദേഹം.
ദേബാശിഷ് കുമാറുമായി ബന്ധപ്പെട്ട രണ്ട് സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. രാവിലെ ആറു മണിയോടെ മനോഹർപുകുർ റോഡിലുള്ള വീട്ടിലും തെരഞ്ഞെടുപ്പ് ഓഫിസിലും ഒരേസമയം പരിശോധന ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധന നടത്താനുണ്ടായ സാഹചര്യം വ്യക്തമല്ല.
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരവധി തവണ ദേബാശിഷ് കുമാറിന് സമൻസ് അയച്ചിരുന്നു. ഏപ്രിൽ ഒന്ന്, മൂന്ന്, ഒമ്പത് തീയതികളിൽ സാൾട്ട് ലേക്കിലെ സി.ജി.ഒ കോംപ്ലക്സിൽ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ദേബാശിഷ് കുമാർ ഏജൻസിയുടെ മുമ്പാകെ ഹാജരാകുകയും ചെയ്തിരുന്നു. ഇ.ഡി അടുത്തിടെ റെയ്ഡ് നടത്തിയ വ്യവസായി അമിത് ഗംഗോപാധ്യായയുമായി ദേബാശിഷ് കുമാറിന് എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുകയായിരുന്നു ഇഡിയുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ദേബാശിഷ് കുമാറിന്റെ വസതിയിൽ പരിശോധന തുടർന്നതോടെ കേന്ദ്രസർക്കാറിനെതിരെ മുദ്രാവാക്യം വിളിയുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. പ്രദേശത്ത് സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഏപ്രിൽ 29നാണ് റാഷ്‌ബെഹാരി മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുക. കോളമിസ്റ്റായ സ്വപൻ ദാസ് ഗുപ്തയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.