ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി61 വിക്ഷേപണം പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചതായി ചെയർമാൻ വി. നാരായണൻ. പരാജയകാരണം തിരിച്ചറിയുന്നതിനായി കമ്മിറ്റി നിരവധി റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൗത്യം പൂർത്തിയാക്കാൻ കഴിയാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. നാല് ഘട്ടങ്ങളുള്ള ദൗത്യമായിരുന്നു. ദൗത്യത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളും വിജയമായിരുന്നു. എന്നാൽ, മൂന്നാംഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ കാണുകയായിരുന്നു. ഒരു ഘട്ടം വരെ എല്ലാ സംവിധാനങ്ങളും സാധാരണഗതിയിൽ പ്രവർത്തിച്ചിരുന്നതായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിക്ഷേപണം നടത്തി 17 മിനിറ്റിനകം ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് എത്തിക്കാനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാംഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ കണ്ടെത്തുകയായിരുന്നു. അത്യപുർവമായാണ് പി.എസ്.എൽ.വി ദൗത്യം പരാജയപ്പെടുന്നത്.
ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09 (റിസാറ്റ്-1ബി). കൃഷി, വനം, ദുരന്തനിവാരണം, നഗര ആസൂത്രണം, ദേശ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ നിർണായകമാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള കാലാവസ്ഥാ ഇമേജിങ് നൽകുന്നതിനും ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ സഹായകരമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.