ഛത്തീസ്ഗഡ്: സംഭവണ ഭേദഗതി ബില്ല് പാസാക്കാത്ത ഗവർണറെ രൂക്ഷമായി വിമർശിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. ഗവർണർ അനുസൂയ ഉയ്കെ ഭരണഘടനാപരമായ അധികാരം ദുരുപയോഗം ചെയ്തുകൊണ്ടാണ് സംവരണ ബില്ലിൽ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുന്നതെന്ന് ആരോപിച്ച മുഖ്യമന്ത്രി അവർ മുഹൂർത്തം കാത്തിരിക്കുകയാണോ എന്നും ചോദിച്ചു.
ബില്ലിനെ കുറിച്ച് മാധ്യമങ്ങൾ ഗവർണറോട് ചോദിച്ചപ്പോൾ മാർച്ച് വരെ സമയമുണ്ടല്ലോ എന്നായിരുന്നു മറുപടി. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
അവർ മുഹൂർത്തം കാത്തിരിക്കുകയോണോ? കുട്ടികളുടെ പരീക്ഷ, വ്യാപം (മധ്യപ്രദേശ് വ്യവസായിക് പരീക്ഷ മണ്ഡൽ -സർക്കാർ നിയമനങ്ങൾക്കും പ്രഫഷനൽ പ്രവേശനത്തിനുമുള്ള പരീക്ഷ) പരീക്ഷ, പൊലീസ് നിയമനം, അധ്യാപക നിയമനം, ആരോഗ്യ വകുപ്പിലേക്കുള്ള നിയമനം എന്നിവയെല്ലാം നിലച്ചിരിക്കുകയാണ്. അവ നടത്തേണ്ടതുണ്ട്. -ബാഗൽ പറഞ്ഞു.
ഇത്ര സമയം പിടിച്ചുവെക്കുന്നത് അധികാരം ദുർവിനിയോഗം ചെയ്യലാണ്. എന്ത് മുഹൂർത്തമാണ് മാർച്ചിൽ വരാനുള്ളത്? ഡിസംബറിൽ പാസായ ബില്ലിൽ ഗവർണർ അടയിരിക്കുകയാണ്. ബി.ജെ.പി നിശബ്ദരാണ്. ബി.ജെ.പിയുടെ നിർദേശ പ്രകാരമാണ് ബില്ലുകൾ കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്തെ യുജനതയോട് ചെയ്യുന്ന അനീതിയാണിത്. -മുഖ്യമന്ത്രി വ്യക്തമാക്കി.
സംവരണം വർധിപ്പിച്ച് 2022 ഡിസംബർ മൂന്നിനാണ് ഛത്തീസ്ഗഡ് നിയമസഭ രണ്ട് ബില്ലുകൾ പാസാക്കിയത്. ഒ.ബി.സി വിഭാഗത്തിന് 14 ശതമാനത്തിൽ നിന്ന് 27 ശതമാനമാക്കി ഉയർത്തി. എസ്‍.സി വിഭാഗത്തിന് 12 ൽ നിന്ന് 13 ശതമാനം, എസ്.ടി വിഭാഗത്തിനുള്ള 32 ശതമാനം മാറ്റാതെയുമായിരുന്നു സംവരണം പുതുക്കിയത്. കൂടാതെ, സാമ്പത്തികമായി പിന്നാക്കം നിൽകുകന്നവർക്ക് നാല് ശതമാനം സംവരണവും അനുവദിച്ചിരുന്നു. ആകെ 76 ശതമാനം സംവരണത്തിനു മാറ്റിവെച്ചായിരുന്നു ബില്ല് പുതുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.