ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്ററ് ചെയ്തു.
രാവിലെ ജയിലിലെത്തി മൂന്നംഗ ഇ.ഡി സംഘം ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു. മഹേഷ് ഗുപ്ത, സന്ദീപ് ത പ്ലിയാൽ, ഡൈനിക് ജെയിൻ എന്നി ഇ.ഡി ഉദ്യോഗസ്ഥരാണ് തിഹാർ ജയിലിൽ ചിദംബരത്തെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് അറസ് റ്റ് രേഖപ്പെടുത്തിയത്. ചിദംബരത്തെ കസ്റ്റഡിയിൽ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. ചോദ്യം ചെയ്യൽ നടപടികൾക്ക് മുന്നോടിയായി ചിദംബരത്തിൻെറ ഭാര്യ നളിനിയും മകൻ കാർത്തി ചിദംബരവും ജയിൽ വളപ്പിലെത്തി.
പ്രത്യേക കോടതി അനുവദിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. ചിദംബരത്തെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും പ്രത്യേക സി.ബി.ഐ ജഡ്ജി അജയ് കുമാർ കുഹാർ ഇ.ഡിക്ക് അനുമതി നൽകിയിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ തിഹാർ ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകുകയും ചെയ്തു. അതേസമയം ചോദ്യം ചെയ്യൽ ചിദംബരത്തിൻെറ അന്തസിനേയും സ്വകാര്യതയെയും മാനിച്ചു കൊണ്ടായിരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഐ.എൻ.എക്സ് മീഡിയ കേസിൽ ആഗസ്റ്റ് 21 മുതൽ ചിദംബരം തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കസ്റ്റഡി കാലാവധി ഈ മാസം17ന് അവസാനിക്കും. ഇന്ദ്രാണിയും ഭർത്താവ് പീറ്റർ മുഖർജിയും തുടങ്ങിയ െഎ.എൻ.എക്സ് മീഡിയക്ക് വിദേശ നിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ സമ്മതപത്രം ലഭ്യമാക്കുന്നതിന് അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം സഹായിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ കേസ്.
ചിദംബരത്തിന്‍റെ മകൻ കാർത്തിയുടെ കമ്പനിക്ക് വിദേശ പണം വാങ്ങിയാണ് െഎ.എൻ.എക്സിന് അനുമതി നൽകിയതെന്നാണ് മൊഴി. ഇന്ദ്രാണി കുറ്റസമ്മത മൊഴി നൽകി മാപ്പുസാക്ഷിയായതിന് പിന്നാലെയാണ് ചിദംബരം അറസ്റ്റിലായത്. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ഇന്ദ്രാണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.