ന്യൂഡൽഹി: വിവരസാങ്കേതികവിദ്യ ചട്ടങ്ങളിൽ ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രാലയം നിർദേശിച്ച ഭേദഗതികളോട് കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ച് പത്ര ഉടമകളുടെ സംഘടനയായ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി. കേന്ദ്രസർക്കാറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ വസ്തുനിഷ്ഠമാണോ എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, അതല്ലെങ്കിൽ കേന്ദ്രസർക്കാർ നിയോഗിക്കുന്ന മറ്റൊരു ഏജൻസിക്കായിരിക്കുമെന്നാണ് കരട് നിർദേശം.
ഇന്ത്യയിലെ മാധ്യമങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്ന നിയമഭേദഗതി നിർദേശമാണിതെന്ന് ഐ.എൻ.എസ് ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ നിജഃസ്ഥിതിക്ക് സർട്ടിഫിക്കറ്റ് നൽകേണ്ടത് കേന്ദ്രസർക്കാറിനു കീഴിലെ ഏജൻസിയാണെന്ന് വരുന്നത് അമിതാധികാര പ്രയോഗമാണ്. വിമർശനങ്ങളെ അടിച്ചമർത്താൻ കേന്ദ്രസർക്കാറിനുള്ള ആയുധമായി ഈ നിയമവ്യവസ്ഥ മാറും. പത്രങ്ങൾക്കും ഇലക്ട്രോണിക് മാധ്യമങ്ങൾക്കും സർക്കാറിന്റെ നയപരിപാടികൾ, സംരംഭങ്ങൾ, നേട്ടങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള കേന്ദ്രസർക്കാറിന്റെ നോഡൽ ഏജൻസിയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. പി.ഐ.ബിയുടെ നിർവചനം തന്നെ അതാണ്. സ്വന്തം പ്രവർത്തനത്തിന്റെ വിധിനിർണയാവകാശം സർക്കാറിൽ നിക്ഷിപ്തമാക്കുന്ന നിയമഭേദഗതി, ശരിയായൊരു വീക്ഷണം മുന്നോട്ടുവെക്കുന്നതിനെപ്പോലും ശക്തമായി നേരിടാനുള്ള ചുവടുവെയ്പാണ്.
കരടു നിർദേശം ഉപേക്ഷിച്ച്, സർക്കാറിന്റെ പ്രവർത്തനത്തെക്കുറിച്ച് വാർത്താ റിപ്പോർട്ടുകൾ വസ്തുനിഷ്ഠമാക്കുന്നതിന് സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്താൻ സർക്കാർ തയാറാകണമെന്ന് ഐ.എൻ.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.