ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്ഥിര ജി.ഡി.പി 6.5 ശതമാനം വളർച്ച കൈവരിച്ചുവെന്ന് കേന്ദ്രസർക്കാർ. മാത്രമല്ല, ജനുവരി മുതൽ മാർച്ച് വരെയുള്ള അവസാനപാദത്തിൽ 7.4 ശതമാനം വളർച്ച കൈവരിച്ചതായും കേന്ദ്രം അവകാശപ്പെട്ടു.
2023-24 സാമ്പത്തിക വർഷത്തിലെ ജി.ഡി.പി വളർച്ച 9.2 ശതമാനമായിരുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ ജി.ഡി.പി 7.4 ശതമാനവും വർധിച്ചു. മൂന്നാംപാദത്തിൽ യഥാർഥ ജി.ഡി.പി വളർച്ച 6.2 ശതമാനം ആയിരുന്നു.
നാലാംപാദത്തിൽ നിർമാണ മേഖലയിലാണ് ഏറ്റവും ഉയർന്ന വളർച്ച നിരക്ക്-10.8 ശതമാനം. 2024-25 ൽ ഉപഭോഗം വർധിച്ചു.
ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന ടാഗ് നിലനിർത്തിയെന്നാണ്.
നാലാം പാദത്തിലെ ജി.ഡി.പി കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്ത 30 വർഷത്തേക്ക് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് വ്യാഴാഴ്ച വൈകുന്നേരം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു.
രാജ്യം 6-7ശതമാനം എന്ന സ്ഥിരമായ വളർച്ചാ നിരക്ക് നിലനിർത്തുന്നുണ്ടെന്നും അത് 8ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും ഗോയൽ പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വളർന്നുവരുന്ന വിപണികളിൽ ഒന്നായി തുടരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2047 ഓടെ വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത 22 വർഷത്തേക്ക് ഇന്ത്യ ശരാശരി 7.8 ശതമാനം വളർച്ച കൈവരിക്കേണ്ടതുണ്ടെന്ന് ഈ ഫെബ്രുവരിയിൽ ലോക ബാങ്ക് പറഞ്ഞിരുന്നു.
ഒരു പ്രത്യേക സമയപരിധിക്കുള്ളിൽ ഒരു രാജ്യത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപ്പാദനം അഥവാ ജി.ഡി.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.