ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: വേനൽക്കാലത്തെ അമിത യാത്രാത്തിരക്ക് കണക്കിലെടുത്ത് രാജ്യത്തുടനീളം ബൃഹത്തായ യാത്രാ സൗകര്യങ്ങളൊരുക്കി ഇന്ത്യൻ റെയിൽവേ. വിവിധ റൂട്ടുകളിലായി ഇതുവരെ 660 വേനൽക്കാല പ്രത്യേക ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 11,294 സർവീസുകളാണ് ഈ ട്രെയിനുകൾ നടത്തുക. മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന യാത്രക്കാർക്ക് കൺഫേംഡ് ടിക്കറ്റുകൾ ഉറപ്പാക്കാൻ ഈ നേരത്തെയുള്ള പ്രഖ്യാപനം സഹായിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്നും റെയിൽവേ അറിയിച്ചു.
രാജ്യത്തെ എല്ലാ പ്രധാന റെയിൽവേ സോണുകളെയും ഉൾപ്പെടുത്തിയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.3,082 സർവീസുകളുമായി സെൻട്രൽ റെയിൽവേയാണ് ഏറ്റവും മുന്നിൽ. ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2,711 സർവീസുകളുണ്ട്. നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2,245 സർവീസുകളുമാണ്. ഇതുകൂടാതെ നോർത്തേൺ റെയിൽവേ, വെസ്റ്റേൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ എന്നീ സോണുകളും കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്.
തെലുങ്കാനയിലെ ചർലപ്പള്ളിയിൽ നിന്നുള്ള തിരക്ക് കുറക്കുന്നതിനായി സൗത്ത് സെൻട്രൽ റെയിൽവേ പുതിയ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജസിദിഹ്, മുസാഫർപൂർ, ബറൗണി എന്നിവിടങ്ങളിലേക്കാണ് ഈ സർവീസുകൾ. ഏപ്രിൽ 23 മുതൽ മേയ് 3 വരെയുള്ള കാലയളവിലാണ് ഈ ട്രെയിനുകൾ ഓടുക. ഇതിനായുള്ള ബുക്കിങ് ഏപ്രിൽ 20ന് ആരംഭിച്ചു.
പ്രധാന നഗരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വെയ്റ്റിങ് ലിസ്റ്റിലെ തിരക്ക് കുറക്കാനും കൂടുതൽ പേർക്ക് ബെർത്തുകൾ ഉറപ്പാക്കാനും ഈ അധിക സർവീസുകൾ സഹായിക്കും. യാത്രക്കാരുടെ സൗകര്യത്തിനും തിരക്ക് ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും റെയിൽവേ പ്രത്യേക മുൻഗണന നൽകുന്നുണ്ട്. സീസണിലെ തിരക്ക് മുൻകൂട്ടി കണ്ട് റെയിൽവേ നടത്തുന്ന ഈ വിപുലമായ തയാറെടുപ്പുകൾ ലക്ഷക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.