ന്യൂഡൽഹി: സെർച്ച് ഫീഡുകളിലേക്ക് വാർത്തകൾ നൽകി ലാഭം നേടുന്ന ടെക് കമ്പനികൾ പ്രസാധകർക്ക് വരുമാനത്തിന്റെ വിഹിതം നൽകണമെന്ന് കേന്ദ്ര സർക്കാർ. ഡിജിറ്റലിലും പ്രിന്റിലുമുള്ള വാർത്താ വ്യവസായത്തിന്റെ സാമ്പത്തികാവസ്ഥക്കും മാധ്യമപ്രവർത്തനത്തിന്റെ ഭാവിക്കും ഇത് പ്രധാനമാണെന്ന്
ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂർവ ചന്ദ്രയും പറഞ്ഞു. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
വാർത്താ വ്യവസായത്തിന്റെ വളർച്ചക്കായി, ഡിജിറ്റൽ ന്യൂസിന് പ്ലാറ്റ്ഫോമുകൾ നൽകുന്ന വലിയ ടെക് കമ്പനികൾ കണ്ടന്റ് ക്രിയേറ്റർമാരായ പ്രസാധകർക്ക് വരുമാനത്തിന്റെ പങ്ക് നൽകേണ്ടതുണ്ട്.
ആസ്ട്രേലിയ, കാനഡ, ഫ്രാൻസ്, യൂറോപ്യൻ യൂനിയൻ തുടങ്ങിയ രാജ്യങ്ങൾ ഇത്തരത്തിൽ വരുമാന വിഭജനം ഉറപ്പാക്കുന്നതിന് നിയമനിർമാണം നടത്തിയിട്ടുണ്ട്. ആസ്ട്രേലിയൻ മീഡിയ ഔട്ട്‌ലെറ്റുകളുടെയും പ്രസാധകരുടെയും ഉള്ളടക്കം നൽകാൻ ഫേസ്ബുക്കും ഗൂഗ്ളും പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പ്രസാധകർക്ക് പണം നൽകണം. ഇന്ത്യയിൽ സമാനമായ നിയമം നിർമിച്ച് സാമ്പത്തിക വിഭജനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ കഴിയുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.