ശ്രീലങ്കൻ സേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു

രാമേശ്വരം: തമിഴ് മത്സ്യത്തൊഴിലാളിയെ ശ്രീലങ്കന്‍ നാവികസേന വെടിവെച്ചുകൊന്നതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം. തിങ്കളാഴ്ച രാത്രിയാണ് കച്ചത്തീവ് ദ്വീപിന് സമീപം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന 22 വയസ്സുകാരനായ ബ്രിഡ്ജൊ കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ബോട്ടിലുണ്ടായ മറ്റു തൊഴിലാളികള്‍ക്കും പരിക്കേറ്റു.

സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികള്‍, കേന്ദ്രമന്ത്രി കച്ചത്തീവിലത്തെണമെന്നും മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കില്ളെന്ന് ഉറപ്പുനല്‍കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കുംവരെ കൊല്ലപ്പെട്ട യുവാവിന്‍െറ മൃതദേഹം സ്വീകരിക്കില്ളെന്നും ബ്രിഡ്ജൊയുടെ മാതാപിതാക്കള്‍ പ്രഖ്യാപിച്ചു. പ്രതിഷേധം കനത്തതിന് പിന്നാലെ, വിഷയത്തില്‍ അടിയന്തര ഇടപെടല്‍ തേടി മുഖ്യമന്ത്രി എടപാടി കെ. പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ, ബ്രിഡ്ജൊ അടക്കം ആറുപേര്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബോട്ട് ശ്രീലങ്കയുടെ നാല് നാവികകപ്പലുകള്‍ ചേര്‍ന്ന് വളഞ്ഞു. ശേഷം, യാതൊരു മുന്നറിയിപ്പും കൂടാതെയാണ് വെടിയുതിര്‍ത്തത്. കഴുത്തിന് വെടിയേറ്റ ബ്രിഡ്ജൊ തല്‍ക്ഷണം മരിച്ചതായി ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ കുലഞ്ചിനാഥന്‍ പറഞ്ഞു. സംഭവത്തിന് ഉത്തരവാദിയായ ശ്രീലങ്കന്‍ സൈനികനെ അറസ്റ്റ് ചെയ്യണമെന്നും രാമേശ്വരത്തെ മത്സ്യത്തൊഴിലാളി സംഘടന നേതാവ് എസ്. ഇമിറത് ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട ബ്രിഡ്ജൊയുടെ വീട്ടില്‍ ആയിരത്തോളം പേരത്തെി.തമിഴ്നാടിനും ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയായ മാന്നാര്‍ ജില്ലക്കും ഇടയിലുള്ള പാക് ഇടനാഴിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ശ്രീലങ്കയുടെ സൈനികനടപടി പതിവാണ്. അറുന്നൂറോളം മത്സ്യത്തൊഴിലാളികള്‍ ഇതുവരെ ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റ് മരിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 85 തൊഴിലാളികളെയും 128 മത്സ്യബന്ധനബോട്ടുകളും ശ്രീലങ്കന്‍ സേന ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിഷയത്തില്‍ രാജ്യത്തിന്‍െറ പ്രതിഷേധം ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ധരിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൊളംബോയിലെ ഹൈകമീഷണര്‍ മുഖേനയാണ് പ്രതിഷേധം അറിയിച്ചതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ബ്രിഡ്ജൊയുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മതിയായ ചികിത്സാസൗകര്യങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Indian fisherman from Rameswaram, Tamil Nadu shot dead by Sri Lankan navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.