ഓഫിസ് അസിസ്റ്റന്‍റിന് 5.4 കോടിയുടെ ആദായ നികുതി കുടിശ്ശിക നോട്ടീസ്

മുംബൈ: ഓഫിസ് അസിസ്റ്റന്‍റായ യുവാവിന്  5.4 കോടിയുടെ ആദായ നികുതി കുടിശ്ശികയുണ്ടെന്ന് കാണിച്ച് നോട്ടീസ്. മുംബൈ ഭയാന്ദര്‍ വെസ്റ്റിലെ ഗണേഷ് ദേവല്‍ നഗര്‍ ചേരിയില്‍ താമസിക്കുന്ന രവി ജയ്സ്വാളിനാണ് (32) ആദായ നികുതി വകുപ്പ് നോട്ടീസയച്ചത്. ജയ്സ്വാളിന്‍െറ പേരില്‍ നാലു കമ്പനികളുണ്ടെന്നും നോട്ടീസില്‍ പറയുന്നു.

നോട്ടീസുമായി താനെ പൊലീസ് സൂപ്രണ്ട് മഹേഷ് പാട്ടീലിനെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ കണ്ടത്തെിയ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. യുവാവിന്‍െറ ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് നാലു വ്യാജ കമ്പനികളാണ് തുടങ്ങിയിരിക്കുന്നത്.

എല്ലാം നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനുശേഷം. ഷയാന്‍ഷ് കോര്‍പറേഷന്‍, ജെം റെഡ്ടെക്, സ്റ്റേറ്റ് ഫോര്‍ഡ് ടെക്സ്റ്റൈല്‍സ്,  പൂര്‍വി റിയാലിറ്റി എന്നിങ്ങനെയാണ് കമ്പനികളുടെ പേരുകള്‍. പൊലീസ് അന്വേഷണത്തില്‍ രാജേഷ് അഗര്‍വാള്‍, അദ്ദേഹത്തിന്‍െറ ബിസിനസ് പങ്കാളി രാജീവ് ഗുപ്ത, ഇവരുടെ ജീവനക്കാരായ ജുഗ്ലേഷ് ഗുപ്ത, സന്തോഷ് സിങ് എന്നിവര്‍ ചേര്‍ന്ന് ജയ്സ്വാളിന്‍െറ പേരില്‍ വ്യാജ കമ്പനി തുടങ്ങി പണം വെട്ടിച്ചതായി കണ്ടത്തെി. താനെ കോടതിയില്‍ ഹാജരാക്കിയ ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

മഹാരാഷ്ട്രയില്‍ 54 ലക്ഷത്തിന്‍െറ പുതിയ നോട്ടുകള്‍ പിടികൂടി
 മഹാരാഷ്ട്രയില്‍ നാസിക്കിലും കല്യാണിലുമായി 54 ലക്ഷത്തിന്‍െറ പുതിയ നോട്ടുകള്‍ പൊലീസ് പിടികൂടി. നാസിക്കില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിടത്തായാണ് കള്ളപ്പണവേട്ട നടന്നത്. വാദലഗാവില്‍ അസദ് ജാകിര്‍ സയ്യാദില്‍ എന്നയാളില്‍നിന്ന് പൊലീസ് 17.40 ലക്ഷം പിടികൂടി.

നഗരത്തിലെ ഉദ്യാനത്തില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് പിടിയിലായ മൂന്നു പേരില്‍നിന്നാണ് 13 ലക്ഷം പിടികൂടിയത്. 2000 രൂപയുടെ 650 നോട്ടുകളാണ് റോഷന്‍ വലീച്ച, ഗോരക് ഗൊഫാനി, സയാജദ് മൊട്വാനി എന്നിവരില്‍നിന്ന് പിടികൂടിയത്. നാലു പേരെയും കസ്റ്റഡിയിലെടുത്ത സംഭവം ആദായ നികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

50 ലക്ഷം രൂപ പിടികൂടി 46.80 ലക്ഷവും പുതിയ നോട്ടുകള്‍
ചണ്ഡിഗഢിലെ വിദ്യാഭ്യാസ സ്ഥാപന ഉടമയില്‍നിന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 50 ലക്ഷം രൂപ പിടികൂടി. ഇതില്‍ 46.80 ലക്ഷം രൂപയും 2,000 രൂപയുടെ പുതിയ നോട്ടുകളാണ്. സ്വാമി ദേവീദയാല്‍ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഉടമയില്‍നിന്നാണ് തുക പിടികൂടിയത്. വിദ്യാര്‍ഥികളില്‍നിന്ന് പിരിച്ചെടുത്തതാണ് തുക എന്നാണ് ഇയാളുടെ അവകാശവാദം. കൂടുതല്‍ അന്വേഷണത്തിനായി ആദായനികുതി വകുപ്പിന് കൈമാറും.

Tags:    
News Summary - indian currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.