ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയിൽ സൈനിക ശാക്തീകരണവുമായി മുന്നോട്ടുപോകുന്ന ചൈനക്ക് താക്കീതുമായി ഇന്ത്യയും വിയറ്റ്നാമും തമ്മിൽ ആഭ്യന്തരസുരക്ഷാരംഗത്തടക്കം സഹകരണത്തിന് ധാരണ. വിശദചർച്ചക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാം പ്രസിഡൻറ് ട്രാൻ ഡായ് ക്വാങ്ങും തമ്മിൽ മൂന്ന് കരാറുകളിൽ ഒപ്പുവെച്ചു.
കൂട്ടായ എണ്ണ-പ്രകൃതിവാതക ഖനനം, ആണവോർജ-വാണിജ്യ-കാർഷിക മേഖലകളിലെ സഹകരണം എന്നിവ സംബന്ധിച്ചാണ് കരാറുകൾ. കാര്യക്ഷമവും വിശാലവും വ്യവസ്ഥാപിതവുമായ സഹകരണത്തിന് ഇരുരാജ്യങ്ങളും സന്നദ്ധമായെന്നും സമുദ്രരംഗത്തെ സഹകരണം കൂടുതൽ ദൃഢമാക്കുെമന്നും കൂടിക്കാഴ്ചക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്തോ-പസഫിക് മേഖലയുടെ സ്വാതന്ത്ര്യത്തിനും അഭിവൃദ്ധിക്കും പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളും മാനിച്ചുകൊണ്ട് ഇരുരാജ്യങ്ങളും കൂട്ടായി പ്രവർത്തിക്കും. പ്രതിരോധസാമഗ്രികളുടെ ഉൽപാദനത്തിൽ പരസ്പരം സഹകരിക്കുകയും സാേങ്കതികവിദ്യ കൈമാറ്റത്തിനുള്ള അവസരം പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതിവിഭവ സമ്പന്നമായ ദക്ഷിണചൈനകടൽ മേഖലയുടെ മേധാവിത്വം സംബന്ധിച്ച് വിയറ്റ്നാമടക്കം രാജ്യങ്ങളുമായി ചൈന തർക്കത്തിലാണെന്നിരിെക്ക ഇതുസംബന്ധിച്ച ചോദ്യത്തോട്, പ്രശ്നങ്ങൾ സമാധാനപരമായ മാർഗത്തിൽ പരിഹരിക്കുമെന്ന് ട്രാൻ ഡായ് ക്വാങ് പറഞ്ഞു. പ്രശ്നപരിഹാരത്തിന് നയതന്ത്രപരവും നിയമപരവുമായ നീക്കങ്ങളെ മാനിക്കൽ പ്രധാനമാണ്. മേഖലയിൽ സ്വതന്ത്രമായ സമുദ്ര-വ്യോമഗതാഗതം കൂടിയേതീരൂ. ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായുള്ള ബഹുമുഖസഹകരണത്തിന് അത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിയറ്റ്നാം പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തി. ക്വാങ്ങിന് രാഷ്ട്രപതിഭവനിൽ വിരുന്നുസൽക്കാരവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.