ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപാദക രാജ്യമായ ഇന്ത്യ, വർഷങ്ങളായി തുടരുന്ന ഗോതമ്പ് കയറ്റുമതി നിരോധനം നീക്കി. റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുകയും ആഗോള ഗോതമ്പ് വിതരണത്തിൽ സമ്മർദം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ നിർണായക തീരുമാനം.
ഡുറം ഗോതമ്പ് ഉൾപ്പെടെയുള്ള ഗോതമ്പ്, ഗോതമ്പുപൊടി, മറ്റ് ഗോതമ്പ് ഉൽപന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച വിജ്ഞാപനം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) തിങ്കളാഴ്ച പുറത്തിറക്കി.
2022ൽ റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യത്തെ ആഭ്യന്തര ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായിരുന്നു നടപടി. ഈ വർഷം ഫെബ്രുവരിയിൽ പരിമിതമായ അളവിൽ ഗോതമ്പ് കയറ്റുമതിക്ക് സർക്കാർ അനുമതി നൽകിയിരുന്നു.
ഇന്ത്യയുടെ കയറ്റുമതി പുനരാരംഭിക്കുന്നത് ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് മേഖലകളിലെ ഗോതമ്പ് ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. റഷ്യ-യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് കരിങ്കടലിലെ വാണിജ്യ കപ്പലുകൾക്കും തുറമുഖങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതോടെ ആഗോള ധാന്യവിതരണവും ഗതാഗതവും തടസ്സപ്പെട്ടിരുന്നു.
യുദ്ധ സാഹചര്യത്തെ തുടർന്ന് ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യത സംബന്ധിച്ച ആശങ്കകൾ ശക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ചിക്കാഗോ ഗോതമ്പ് ഫ്യൂച്ചേഴ്സ് വില രണ്ട് വർഷത്തെ ഉയർന്ന നിലയിലെത്തുകയും ചെയ്തിരുന്നു.
അതേസമയം, ഇന്ത്യയുടെ ഏറ്റവും പുതിയ ഗോതമ്പ് വിളവെടുപ്പ് 12.06 കോടി ടണ്ണായി ഉയർന്ന് റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്ത് ആവശ്യത്തിന് ശേഖരണമുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി വീണ്ടും സജീവമാകുന്നതോടെ അന്താരാഷ്ട്ര വിപണിയിലെ വിതരണ സമ്മർദം കുറയാനും യുദ്ധബാധിത ആഗോള ഭക്ഷ്യവിതരണ ശൃംഖലക്ക് ഒരു പരിധിവരെ സ്ഥിരത കൈവരിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.