ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ ഡൽഹി, ബിഹാർ പൊലീസ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ ശക്തിപ്രയോഗം നടത്തിയെന്നും സംഭവത്തിൽ ഒരു ഉദ്യോഗസ്ഥനെതിരെ പോലും ഉത്തരവാദിത്തം ചുമത്തിയിട്ടില്ലെന്നും ആംനസ്റ്റി ഇന്റർനാഷനൽ. തിങ്കളാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ വെളിപ്പെടുത്തൽ.
ജൂലൈ 20 മുതൽ 24 വരെ ഡൽഹിയിലും ബിഹാറിലെ സിവാനിലും നടന്ന പ്രതിഷേധങ്ങൾക്കിടെ പെല്ലറ്റ് തോക്കുകൾ, കണ്ണീർവാതകം, ഗ്രനേഡ്, ലാത്തി, ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങൾ എന്നിവ പൊലീസ് ഉപയോഗിച്ചതായി 17 വിഡിയോകളും സാക്ഷിമൊഴികളും വിശകലനം ചെയ്ത് ആംനസ്റ്റി സ്ഥിരീകരിച്ചു. ആൾക്കൂട്ടത്തിന് നേരെ അനാവശ്യമായി മാരകായുധങ്ങൾ ഉപയോഗിച്ച രണ്ട് സംഭവങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ജന്തർ മന്തർ, സൻസദ് മാർഗ്, കൺനോട്ട് പ്ലേസ് എന്നിവിടങ്ങളിൽ ഡൽഹി പൊലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എഫ്.എഫ്), സി.ആർ.പി.എഫ് എന്നിവർ കടുത്ത രീതിയിലാണ് ബലപ്രയോഗം നടത്തിയത്. ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് തയാറാക്കിയ മാനദണ്ഡങ്ങൾ പാലിക്കാതെ മുന്നറിയിപ്പില്ലാതെയാണ് പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പെല്ലറ്റ് പരിക്കുകളെക്കുറിച്ചുള്ള വാർത്തകൾ 'വ്യാജവാർത്ത' എന്ന് മുദ്രകുത്തി തള്ളിയ ഡൽഹി പൊലീസിന്റെ നടപടിയെയും സംഘടന വിമർശിച്ചു.
ഐക്യരാഷ്ട്രസഭയുടെ പീഡനവിരുദ്ധ പ്രത്യേക പ്രതിനിധി ഡോ. പൗ പെരസ്-സാലസിന്റെ നിരീക്ഷണപ്രകാരം ലാത്തി പ്രയോഗം ക്രൂരവും അമാനുഷികവുമാണ്. ഒരു കൊച്ചു കുട്ടിയെയടക്കം പൊലീസും ആർ.എ.എഫും ലാത്തികൊണ്ട് ആക്രമിക്കുന്നതിന്റെ യഥാർഥ വിഡിയോ തെളിവുകളുണ്ടെന്നും സംഘടന സഥീരീകരിച്ചു. തിരിച്ചറിയൽ കാർഡുകളോ ബാഡ്ജുകളോ ഇല്ലാതെ സാധാരണ വസ്ത്രം ധരിച്ച പൊലീസുകാർ ലാത്തിവീശിയത് ഉത്തരവാദിത്ത തത്ത്വങ്ങളുടെ ലംഘനമാണ്. സമാധാനപരമായി പ്രതിഷേധിച്ചയാൾക്ക് നേരെ ഒരു ആർ.എ.എഫ് ഉദ്യോഗസ്ഥൻ 'ഷോക്ക് ബറ്റോൺ' ഉപയോഗിച്ചതായും കണ്ടെത്തി.
ബിഹാറിലെ സിവാനിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ എ.കെ-47 റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തതിൽ യാതൊരു ന്യായീകരണവുമില്ല. സ്വയംരക്ഷയ്ക്കോ അടിയന്തിര സാഹചര്യങ്ങളിലോ മാത്രം ഉപയോഗിക്കേണ്ട ആയുധമാണിത്. ഇന്റർനെറ്റ് വിച്ഛേദിച്ചും മെട്രോ സ്റ്റേഷനുകൾ അടച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും ജനങ്ങളുടെ അടിസ്ഥാന പ്രതിഷേധ അവകാശത്തെ ഭരണകൂടം തടയുകയായിരുന്നുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ബോർഡ് ചെയർമാൻ ആകാർ പട്ടേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.