ന്യൂഡൽഹി: ഇന്ത്യയിൽ രൂക്ഷമായ പട്ടിണിയുണ്ടെന്നും പട്ടിണിയുടെ കാര്യത്തിൽ ബംഗ്ലാദേശിനും വടക്കൻ കൊറിയക്കും പിറകിലെന്നും അന്താരാഷ്ട്ര ഏജൻസിയുടെ റിപ്പോർട്ട്. വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷനൽ ഫുഡ് പോളിസി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (െഎ.എഫ്.പി.ആർ.െഎ) പുറത്തുവിട്ട 166 രാജ്യങ്ങളുടെ പട്ടികയിലാണ് ഭക്ഷണലബ്ധിയിൽ ഇന്ത്യയുടെ സ്ഥാനം 100ാമത് എത്തിനിൽക്കുന്നത്.
കഴിഞ്ഞ വർഷം ഇത് 97 ആയിരുന്നു. പട്ടിണിയുള്ള ഏഷ്യൻ രാജ്യങ്ങളിൽ അഫ്ഗാനിസ്താനും പാകിസ്താനും കഴിഞ്ഞാൽ തുടർന്നുള്ളത് ഇന്ത്യയാണ്. പട്ടികയിൽ ചൈന (29), നേപ്പാൾ (72), മ്യാന്മർ (77), ശ്രീലങ്ക (84), ബംഗ്ലാദേശ് (88), പാകിസ്താൻ (106) അഫ്ഗാനിസ്താൻ (107) എന്നിങ്ങനെയാണ് സ്ഥാനങ്ങൾ നിർണയിച്ചിരിക്കുന്നത്. വടക്കൻ കൊറിയയുടെ സ്ഥാനം 93ഉം ഇറാഖിേൻറത് 78ഉം ആണ്.
പോഷകാഹാരക്കുറവ്, ശിശുമരണം, ബാലവേല തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് രാഷ്ട്രത്തിെൻറ ഭക്ഷ്യലഭ്യത നിർണയിക്കുന്നത്. ഇന്ത്യയിലെ ശിശുക്കൾ നേരിടുന്ന പോഷകാഹാരക്കുറവ് കറുത്ത യാഥാർഥ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ അവസ്ഥ പരിശോധിച്ചാൽ അഞ്ചിൽ ഒരുഭാഗം കുട്ടികളും അവരുടെ ഉയരത്തിനനുസരിച്ച് ഭാരമില്ലാത്തവരും മൂന്ന് ഭാഗം കുട്ടികളും പ്രായത്തിനനുസരിച്ച് ഉയരമില്ലാത്തവരുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
കുട്ടികളുടെ ആരോഗ്യം മുൻനിർത്തി പോഷകാഹാരപദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും വരൾച്ചയും പദ്ധതികളുടെ ഘടനാപരമായ ന്യൂനതകളും മൂലം ഇന്ത്യയിൽ ഇപ്പോഴും വലിയൊരു വിഭാഗം പട്ടിണിയുടെ പിടിയിലാണെന്ന് ഇൻറർനാഷനൽ ഫുഡ് പോളിസി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സൗത്ത് ഏഷ്യൻ ഡയറക്ടർ പി.കെ. ജോഷി പറഞ്ഞു.
നിലവിലെ അവസ്ഥ മെച്ചപ്പെടുത്താൻ കൂടുതൽ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2022ഒാടെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ പദ്ധതികളെ ജോഷി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.