ന്യൂഡൽഹി: പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. പ്രാണപ്രതിഷ്ഠ നടന്ന ദിവസം പ്രതിഷ്ഠ ദ്വാദശിയായി ആഘോഷിക്കുമെന്നും ഭാരതത്തിന്റെ യഥാർഥ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ദിനമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി ഭാരതം ശത്രുക്കളുടെ ആക്രമണത്തെ അഭിമുഖീകരിക്കുകയാണ്. ആരെയും എതിർക്കാൻ വേണ്ടിയല്ല രാമക്ഷേത്ര പ്രസ്ഥാനം തുടങ്ങിയത്. ലോകത്തിന് മുന്നിൽ രാജ്യത്തിന് സ്വന്തം കാലിൽ നിൽക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായിക്ക് നാഷനൽ ദേവി അഹല്യ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദോറിൽ വെച്ചായിരുന്നു പുരസ്കാരം സമ്മാനിച്ചത്.
കഴിഞ്ഞ വർഷം രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ രാജ്യത്ത് ഒരു തരത്തിലുമുള്ള സംഘർഷവും ഉണ്ടായില്ലെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. തനിക്ക് കിട്ടിയ അംഗീകാരം രാമക്ഷേത്രത്തിന് പിന്നിൽ പ്രവർത്തിച്ച അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എല്ലാവർക്കുമുള്ള അംഗീകാരമാണെന്ന് ചംപത് റായ് പറഞ്ഞു.
ജനുവരി 22ാം തീയതിയാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള നിരവധി പ്രമുഖർ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.