ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തിലത്തിൽ പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചതിനു പിന്നാലെ ചെനാബ് നദിയിലെ ബാഗ്ലിഹാർ അണക്കെട്ടിലൂടെയുള്ള ജലപ്രവാഹം നിയന്ത്രിച്ച് ഇന്ത്യ. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലും സമാനമായ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ജമ്മുവിലെ റംബാനിലെ ബാഗ്ലിഹാറിലെയും വടക്കൻ കശ്മീരിലെ കിഷൻഗംഗയിലെയും ജലവൈദ്യുത അണക്കെട്ടുകൾ ഇന്ത്യക്ക് വെള്ളം തുറന്നുവിടുന്ന സമയം നിയന്ത്രിക്കാനുള്ള ശേഷി നൽകുന്നുവെന്ന് പരിചിത വൃത്തങ്ങൾ പറഞ്ഞു.
ബഗ്ലിഹാർ അണക്കെട്ട് രണ്ട് അയൽക്കാർക്കും ഇടയിൽ ദീർഘകാലമായി നിലനിൽക്കുന്ന ഒരു തർക്ക വിഷയമാണ്. ഇത് പരിഹരിക്കാൻ പാകിസ്താൻ മുമ്പ് ലോകബാങ്കിന്റെ മധ്യസ്ഥത തേടിയിരുന്നു.
കിഷൻഗംഗ അണക്കെട്ട് നിയമപരവും നയതന്ത്രപരവുമായ പരിശോധനക്ക് വിധേയമായിട്ടുണ്ട്. പ്രത്യേകിച്ച് ഝലം നദിയുടെ പോഷക നദിയായ നീലം നദി സംബന്ധിച്ചുള്ള തർക്കത്തിൽ.
അതിനിടെ, ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എയർ ചീഫ് മാർഷൽ എ.പി.സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.