ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ - ചൈന സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇരു രാജ്യങ്ങളും ലഡാക്കില്‍ നടത്തിയ ഉന്നത തല ചര്‍ച്ചയില്‍ പരിഹാര പ്രഖ്യാപനങ്ങളില്ല. ചര്‍ച്ച തുടരുമെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കിഴക്കന്‍ ലഡാക്കിലെ മാള്‍ഡോ നിയന്ത്രണ രേഖയില്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തുന്ന സ്ഥലത്തായിരുന്നു ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം നടന്ന ചര്‍ച്ച. 14ാം സേനാ കമാന്‍ഡര്‍ ലഫ്റ്റനൻറ് ജനറല്‍ ഹരീന്ദര്‍ സിങ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചപ്പോൾ ചൈനീസ് പക്ഷത്തെ നയിച്ചത് തിബത്ത് സൈനിക ജില്ല കമാന്‍ഡര്‍ ആണ്.
‘‘ഇന്ത്യ- ചൈന ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന അവസ്ഥ പരിഹരിക്കാന്‍ നിലവിലുള്ള സൈനിക നയതന്ത്ര ചാനലുകളിലൂടെ ആശയവിനിമയം തുടരും’’ എന്ന് മാത്രമാണ് ചർച്ചക്കുശേഷം ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചത്. ഈ ഘട്ടത്തില്‍ അനുമാനം വെച്ചോ വസ്തുതാപരമല്ലാത്തതോ ആയ റിപ്പോര്‍ട്ടുകള്‍ നൽകുന്നതിൽ നിന്ന് വിട്ടുനില്‍ക്കണമെന്ന് മാധ്യമങ്ങളോട് പ്രതിരോധ മന്ത്രാലയം അഭ്യർഥിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളുടേയും ആശങ്കകള്‍ കണക്കിലെടുത്ത് സമാധാനപരമായ സംഭാഷണത്തിലൂടെ മുന്നോട്ട് പോകുമെന്ന് ഇന്ത്യയും ചൈനയും വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ത്യയുടെ കിഴക്കനേഷ്യന്‍ ജോ.സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചൈനീസ് വിദേശ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ വു ജിയാംഗാവോയും നടത്തിയ നയതന്ത്ര ചര്‍ച്ചക്ക് ശേഷമാണ് സമാധാന സംഭാഷണത്തിനുള്ള വഴി ഉരുത്തിരിഞ്ഞത്. 12 വട്ടം സംഭാഷണം നടത്തിയ ശേഷമായിരുന്നു ലഫ്റ്റനൻറ് ജനറല്‍ തല ചര്‍ച്ച. മേയ് അഞ്ചിനും ആറിനും പേങാങ് തടാകത്തിനടുത്ത് ഇരു സൈന്യങ്ങളും നേരിട്ട് ഉരസിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സംഘര്‍ഷത്തിനിടയില്‍ മൂന്ന് പ്രദേശങ്ങളില്‍ ചൈനീസ് സൈനികർ ഇന്ത്യന്‍ പക്ഷത്തേക്ക് അതിക്രമിച്ചുകയറി. 1962ലെ യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും ഗൗരവമേറിയ സംഘര്ഷാവസ്ഥയായാണിതിനെ വിലയിരുത്തുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.