ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഉഭയകക്ഷി കരാറനുസരിച്ച് പരിഹരിക്കാന്‍ ഇരുകൂട്ടരും സമ്മതിച്ചുവെന്ന് ഇന്ത്യ. ലഡാക്കില്‍ നടത്തിയ ഉന്നതതല ചര്‍ച്ചയുടെ പിറ്റേന്നാണ് വിദേശ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര തലത്തില്‍ ആശയവിനിമയം തുടരുമെന്നും ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.
കിഴക്കന്‍ ലഡാക്കിലെ മാള്‍ഡോ നിയന്ത്രണരേഖയില്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തുന്ന സ്ഥലത്തായിരുന്നു ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം നടന്ന ചര്‍ച്ച. ഇന്ത്യൻപക്ഷത്തെ 14ാം സേന കമാന്‍ഡര്‍ ലഫ്റ്റനൻറ് ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനീസ് പക്ഷത്തെ തിബത്ത് സൈനിക ജില്ല കമാന്‍ഡറുമാണ് നയിച്ചത്.
ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുന$സ്ഥാപിച്ചതിെൻറ 70ാം വാര്‍ഷികമാണ് ഈ വര്‍ഷമെന്നും ഏറ്റവും എളുപ്പത്തിലുള്ള പരിഹാരം ബന്ധം വികസിക്കുന്നതിന് കൂടുതല്‍ സംഭാവന നല്‍കുമെന്നും ഇരുഭാഗവും ചൂണ്ടിക്കാട്ടി.
12 വട്ടം സംഭാഷണം നടത്തിയശേഷമായിരുന്നു ലഫ്റ്റനൻറ് ജനറല്‍ തല ചര്‍ച്ച. ലഡാക്കിലും സിക്കിമിലും ഇന്ത്യയുടെ പതിവ് പട്രോളിങ് ചൈനീസ് സേന തടസ്സപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തിയ ഇന്ത്യ, ചൈനീസ് അതിര്‍ത്തി ഇന്ത്യ അതിക്രമിച്ചുകടന്നതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന ചൈനീസ് ഭാഷ്യം നിഷേധിക്കുകയും ചെയ്തിരുന്നു.
മേയ് അഞ്ചിനും ആറിനും പാംഗോംഗ് തടാകത്തിനടുത്ത് ഇരു സൈന്യങ്ങളും നേരിട്ട് ഉരസിയതോടെയാണ് സംഘർഷമുണ്ടായത്. മൂന്നു പ്രദേശങ്ങളില്‍ ചൈനീസ് സൈനികർ ഇന്ത്യന്പക്ഷത്തേക്ക് അതിക്രമിച്ചുകയറി. ഇന്ത്യയും ചൈനയും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള അഞ്ചു പ്രധാന മേഖലകളില്‍ സംഘര്‍ഷാവസ്ഥയുണ്ട്. 1962ലെ യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും ഗൗരവമേറിയ അതിർത്തിത്തർക്കമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.