ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന പരിഹാസവുമായി ബി.ജെ.പി. ഇൻഡ്യ അസ്വാഭാവിക സഖ്യമായിരുന്നുവെന്നും സ്വാഭാവിക മരണം നേരിടാൻ സഖ്യം തയ്യാറായിരിക്കണമെന്നും കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷി പരിഹസിച്ചു. മറ്റ് പാർട്ടികളുമായി വഴക്കുണ്ടാക്കുക കോൺഗ്രസിൻ്റെ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഛണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ എ.എ.പി-കോൺഗ്രസ് സഖ്യത്തെ മറികടന്ന് ബി.ജെ.പി വിജയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
"ഇൻഡ്യ സഖ്യം ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി മാത്രമുള്ളതാണെന്ന് ഞങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. അതൊരു അസ്വാഭാവിക സഖ്യമായിരുന്നു. അതിനിപ്പോൽ മസ്തിഷ്ക മരണം സംഭവിച്ചുകഴിഞ്ഞു. സഖ്യം ഉടനെ സ്വാഭാവിക മരണത്തെ രുചിക്കും", അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജെ.ഡി.യു വിട്ട് ബി.ജെ.പിക്കൊപ്പം ചേർന്നതിന് പിന്നാലെ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വാക്പോര് തർക്കം നിലനിന്നിരുന്നു. ജാതി സെൻസസിനെ ഭയന്നാണ് നിതീഷ് ഇൻഡ്യ മുന്നണി ഉപേക്ഷിച്ച് എൻ.ഡി.എയിലെത്തിയതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ബിഹാറിൽ ജാതി സെൻസെസ് നടത്തണമെന്ന് കോൺഗ്രസും ആർ.ജെ.ഡിയും ആവശ്യപ്പെട്ടു.
എന്നാൽ, ജാതി സെൻസെസ് നടത്തുന്നതിനോട് ബി.ജെ.പിക്ക് എതിർപ്പായിരുന്നു. പ്രതിസന്ധിയിലായ നിതീഷ് കുമാറിനെ പിൻവാതിലിലൂടെ രക്ഷപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്തതത്. ഇൻഡ്യ മുന്നണി ബിഹാറിലെ സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളിലുണ്ടാവുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഞായറാഴ്ചയായിരുന്നു നിതീഷ് കുമാർ ബി,.ജെ.പിക്കൊപ്പം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.