ജനാധിപത്യ, മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാവശ്യപ്പെട്ട് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗം. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച യോഗത്തിൽ എൻ.സി.പിയും ശിവസേനയും ഉൾപ്പടെ 19 പാർട്ടികളുടെ പ്രതിനിധികൾ പെങ്കടുത്തു. ഒാൺലൈനായാണ് യോഗം നടന്നത്.
'പ്രതിപക്ഷത്തിെൻറ ആത്യന്തിക ലക്ഷ്യം 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ആയിരിക്കണം. കാര്യങ്ങൾ ചിട്ടയോടെ ആസൂത്രണം ചെയ്യാൻ തുടങ്ങണം'-യോഗത്തിെൻറ കൺവീനർ സോണിയ ഗാന്ധി പറഞ്ഞു.
'ഇതൊരു വെല്ലുവിളിയാണ്. നമുക്ക് ഒരുമിച്ച് ഇതേറ്റെടുക്കാം. ഒരുമിച്ച് പ്രവർത്തിക്കുക എന്നതല്ലാതെ മറ്റൊരു ബദലും നമ്മുടെ മുന്നിലില്ല. നമുക്കെല്ലാവർക്കും വെവ്വേറെ ലക്ഷ്യങ്ങളുണ്ട്. പക്ഷേ രാജ്യ താൽപ്പര്യത്തിനപ്പുറം മറ്റൊരു ലക്ഷ്യവും നിലവിൽ ഉണ്ടാകാൻ പാടില്ല. നമ്മൾ വളരെ ഉയർന്ന രീതിയിൽ ചിന്തികണമെന്ന് ആവശ്യപ്പെടുന്ന ഒരു സമയം വന്നിരിക്കുന്നു'-സോണിയ പറഞ്ഞു.
ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ഒന്നിക്കേണ്ട സമയമായെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സമാന ചിന്താഗതിക്കാരായ പാർട്ടികളുടെ യോഗം സംഘടിപ്പിക്കാൻ കോൺഗ്രസ് മുൻകൈ എടുത്തതിനെ അദ്ദേഹം അഭിനന്ദിച്ചു.
'ഇന്ത്യയിലെ നിലവിലെ സാഹചര്യം ഇരുൾ നിറഞ്ഞതാണ്. മാസങ്ങളായി കർഷകർ പ്രതിഷേധത്തിലാണ്. ഇന്ത്യയെപ്പോലെ ജനാധിപത്യ രാജ്യത്തിന് ഇത് വേദനാജനകമായ ചിത്രമാണ്. നാണയപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം, കോവിഡ് ദുരിതങ്ങൾ, തൊഴിലില്ലായ്മ, അതിർത്തി തർക്കങ്ങൾ, ന്യൂനപക്ഷ വേട്ട തുടങ്ങി നിരവധി പ്രശ്നങ്ങൾ രാജ്യം അഭിമുഖീകരിക്കുന്നു'-യോഗശേഷം ശരദ് പവാർ പിന്നീട് ട്വിറ്ററിൽ കുറിച്ചു.
'സമയബന്ധിതമായ ഒരു ആക്ഷൻ പ്രോഗ്രാം തയ്യാറാക്കേണ്ടതുണ്ട്. ഈ പ്രശ്നങ്ങളെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനുപകരം, ഓരോന്നായി പരിഹരിക്കണം. രാജ്യത്തിന് മികച്ച വർത്തമാനവും ശോഭനമായ ഭാവിയും നൽകുന്നതിന് ഓരോ പ്രശ്നത്തിനും മുൻഗണന നൽകി ഏറ്റെടുക്കണം'-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.