ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് ജനങ്ങള്‍ കൃത്യമായി നികുതി നല്‍കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. താനും മാസംതോറും നികുതി നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജന്മനാടായ യു.പിയില്‍ സന്ദര്‍ശനത്തിനിടെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു ട്രെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയില്ലെങ്കില്‍ ദേഷ്യം കാരണം ചിലര്‍ ട്രെയിനിന് തീയിട്ടെന്ന് വരും. ഒരു ട്രെയിന്‍ കത്തിച്ചാല്‍ ആര്‍ക്കാണ് നഷ്ടം. ജനം പറയും അത് സര്‍ക്കാറിന്റെ സ്വത്താണെന്ന്. അത് നികുതിദായകരുടെ പണം ഉപയോഗിച്ച് വാങ്ങിയതാണ്.
രാഷ്ട്രപതിയാണ് രാജ്യത്തെ ഏറ്റവും ശമ്പളം ലഭിക്കുന്ന ജീവനക്കാരനെന്ന് എല്ലാവര്‍ക്കും അറിയാം. രാഷ്ട്രപതിയും നികുതിദായകനാണ്. 2.75 ലക്ഷം രൂപ ഓരോ മാസവും ഞാന്‍ നികുതിയായി നല്‍കുന്നുണ്ട്. അഞ്ചു ലക്ഷം കിട്ടുന്നുവെന്ന് എല്ലാവരും പറയും, പക്ഷേ, ഇത് നികുതിയായി നല്‍കുന്നു'-ജിന്‍ജാക് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പറഞ്ഞു.
നികുതി കഴിച്ചാല്‍ എത്രയാണ് ബാക്കിയാവുന്നത്. എനിക്ക് എത്രയാണോ ബാക്കിയാവുന്നത്, നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് അതിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കാനാകുന്നുണ്ട്. അധ്യാപകര്‍ക്കാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്. നികുതിയാണ് വികസനത്തിലേക്ക് നയിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടാന്‍ മാത്രമാണ് ഇക്കാര്യം പറഞ്ഞത്. അപ്പോള്‍, ഒരു ട്രെയിന്‍ കത്തിച്ചാല്‍ അത് എന്റെയും നിങ്ങളുടെയും നഷ്ടമാണ് -രാഷ്ട്രപതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.