ഹരിയാനയിൽ ഹോളി ആഘോഷത്തിനിടെ പശുവിനെ മദ്യം കുടിപ്പിക്കുന്നു

ഹരിയാനയിൽ ഹോളി ആഘോഷത്തിനിടെ പശുവിനെ മദ്യം കുടിപ്പിച്ചു; നടപടിയെടുക്കാതെ ബി.ജെ.പി സർക്കാർ, ഹിന്ദുത്വരുടെ ‘ഗോഭക്തി’ കാപട്യമെന്ന് കോൺഗ്രസ്

ഹരിയാന: ഹോളി ആഘോഷത്തിനിടെ ഹരിയാനയിൽ പശുവിനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച സംഭവം വിവാദത്തിൽ. മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ പശുവിന്റെ വായ ബലമായി തുറന്ന് മദ്യം കുടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ബി.ജെ.പി സർക്കാരിനും സംഘ്പരിവാർ സംഘടനകൾക്കുമെതിരെ വിമർശനവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. മദ്യം കുടിപ്പിച്ച പശുവിനെക്കൊണ്ട് യുവാക്കൾ വണ്ടി വലിപ്പിക്കുകയും ചെയ്തു.

ഈ ക്രൂരതയുടെ ദൃശ്യങ്ങൾ വൈറലായതോടെ സമൂഹ മാധ്യമമായ ‘എക്‌സി’ലൂടെ കേന്ദ്ര സർക്കാരിനെയും ഹരിയാനയിലെ ബി.ജെ.പി ഭരണകൂടത്തെയും ആളുകൾ രൂക്ഷമായി ട്രോളുകയും പരിഹസിക്കുകയുമാണ്. കേരളത്തിൽ ആളുകളെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നു എന്ന തരത്തിൽ വ്യാജ കഥകൾ ചമച്ച് ‘കേരള സ്റ്റോറി’ സിനിമ വരെ നിർമിച്ചവർ, സ്വന്തം ഭരണത്തിന് കീഴിലുള്ള ഹരിയാനയിൽ പശുവിനോട് കാട്ടിയ ഈ ക്രൂരതയിൽ മിണ്ടുന്നില്ലെന്നാണ് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്.

പശുവിന്റെ പേരിൽ തോക്കുകളുമായി ട്രക്കുകൾ തടയുകയും ആളുകളെ വെടിവെക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന 'ഗോസംരക്ഷകർ' ഇപ്പോൾ കണ്ണടച്ചിരിക്കുകയാണ്. ആർ.എസ്.എസോ മറ്റു സംഘ് പരിവാർ സംഘടനകളോ ഈ സംഭവത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ഗോഭക്തി എന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള ഹിന്ദുത്വരുടെ നാടകം മാത്രമാണെന്ന് കോൺഗ്രസ് പരിഹസിച്ചു. ചില നേതാക്കളുടെ ബിരുദ സർട്ടിഫിക്കറ്റ് പോലെ തന്നെയാണ് അവരുടെ ഗോസ്നേഹമെന്നും കോൺഗ്രസ് കുറിപ്പിൽ പറഞ്ഞു.

ഹരിയാനയിലെ ഒരു സംഘം യുവാക്കൾ പശുവിന്റെ വായ ബലമായി തുറന്ന് മദ്യം ഒഴിച്ചുകൊടുക്കുന്നതും മറ്റ് ചിലർ ഇത് കണ്ടുനിൽക്കുന്നതും വിഡിയോയിൽ വ്യക്തമായിട്ടും കേസെടുക്കാൻ അധികൃതർ തയാറായിട്ടില്ല.

മൃഗസ്നേഹികൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടും ഹരിയാന പൊലീസോ ബി.ജെ.പി സർക്കാരോ ഇതുവരെ പ്രതികളെ പിടികൂടാനുള്ള നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഔദ്യോഗിക പ്രതികരണം നടത്താനും അധികൃതർ തയാറായിട്ടില്ല.

Tags:    
News Summary - Festival Turns Cruel: Cow Forcefully Made To Drink Alcohol By Drunk Men During Holi Celebrations In Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.