പ്രതിഷേധവുമായി ആയിരങ്ങൾ
ഹ്യൂസ്റ്റൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി-യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് എന്നിവർ വേദി പങ്കിട്ട ഹ്യൂസ്റ്റനിലെ എൻ.ആർ.ജി സ്റ്റേഡിയത്തിനു പുറത്ത് കശ്മീർ ഉൾപ്പെടെ ഇന്ത്യയിൽ നടന്നുവരുന്ന മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ നടന്ന പ്രതിഷേധപ്രകടനവുമായി ആയിരങ്ങൾ. മഹാത്മ ഗാന്ധിയുടെ വേഷമിട്ടും പ്ലക്കാർഡുകളേന്തിയും ഇന്ത്യൻ പതാകയേന്തിയും ഇന്ത്യൻ-അമേരിക്കൻ സമൂഹം പ്രതിഷേധത്തിനെത്തി.
കശ്മീരി-ഖലിസ്ഥാനി വിഘടനവാദ സംഘടനകൾ, പാകിസ്താൻ അനുകൂല സംഘടനകൾ, ഹിന്ദു, മുസ്ലിം, ദലിത്, സിഖ്, ക്രിസ്ത്യൻ സംഘടനകൾ, അമേരിക്കൻ ജൂത സംഘടനയായ ‘ജ്യൂയിഷ് വോയ്സസ് ഫോർ പീസ്, ‘ബ്ലാക്ക് ലിവ്സ് മാറ്റർ’ എന്ന ആഫ്രിക്കൻ-അമേരിക്കൻ സംഘടന പ്രവർത്തകർ തുടങ്ങിയവരായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഹ്യൂസ്റ്റൻ പൊലീസ് കനത്ത സേനാവിന്യാസം നടത്തി പ്രതിഷേധത്തെ നിയന്ത്രിച്ചു.
കശ്മീർ: മോദിക്ക് ഹ്യൂസ്റ്റൻ കോടതിയുടെ സമൻസ്
ജലന്ധർ: കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങൾ ചൂണ്ടിക്കാട്ടി യു.എസിൽ താമസിക്കുന്ന കശ്മീർ സ്വദേശികൾ നൽകിയ പരാതിയിൽ ഹ്യൂസ്റ്റൻ ഫെഡറൽ ജില്ല കോടതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമൻസ് അയച്ചു. ആഗസ്റ്റ് അഞ്ചിനുശേഷം കശ്മീരിൽ നടന്നുവരുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പീഡിപ്പിക്കൽ, നിയമവിരുദ്ധമായി ശിക്ഷിക്കൽ, മനുഷ്യത്വത്തിനെതിരായ കുറ്റകുത്യം എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് കോടതിയിൽ പരാതി ലഭിച്ചത്.
പേരു വെളിപ്പെടുത്താതെ മിസ് ടി.എഫ്.കെ, മിസ്റ്റർ എസ്.എം.എസ് എന്ന പേരിലായിരുന്നു പരാതി. ഇന്ത്യൻ സർക്കാറിെൻറ നടപടി ഭയന്നാണ് ഈ പേരുകളിൽ പരാതിപ്പെട്ടതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.നിയന്ത്രണങ്ങളെത്തുടർന്ന് കശ്മീരിൽ താമസിക്കുന്ന സഹോദരി മരിച്ചതുമായി ബന്ധപ്പെടുത്തിയാണ് മിസ് ടി.എഫ്.കെയുടെ പരാതി. പിതാവിനെ തടങ്കലിൽ വെച്ചതുമായി ബന്ധപ്പെട്ടാണ് എസ്.എം.എസിെൻറ പരാതി. യു.എസിലെ പീഡന ഇര സംരക്ഷണ നിയമം അനുസരിച്ചാണ് കേസ്. വ്യാഴാഴ്ചയാണ് കോടതി സമൻസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.