ഹൈദരാബാദ്: ചോറ്റുപാത്രവുമായി ക്ലാസ് മുറിയുടെ വാതിൽക്കൽ ഉച്ചക്കഞ്ഞിക്കുള്ള ബെൽ മുഴങ്ങുന്നതും നോക്കി മോത്തി ക്ക് ഇനി കാത്തുനിൽക്കേണ്ട. മുഷിഞ്ഞ വസ്ത്രം ധരിച്ച്, കൈയിലൊരു പാത്രവുമായി ക്ലാസ്മുറിയിലേക്ക് കൊതിയോടെ എത്തിനോ ക്കുന്ന ദൃശ്യം വാർത്താചിത്രമായപ്പോൾ മാറിമറിഞ്ഞത് അവളുടെ ജീവിതം തന്നെയാണ്.
ഹൈദരാബാദിലെ ഗുഡിമാൽക്കപൂരിലെ പുറമ്പോക്ക് ഭൂമിയിൽ കഴിയുന്ന ദലിതരായ ലക്ഷ്മണിന്‍റെയും യശോദയുടെയും മകളാണ് അഞ്ചുവയസ്സുകാരി മോത്തി ദിവ്യ. മാല ിന്യം നീക്കുന്ന ജോലി ചെയ്യുന്ന ഇവർക്ക് മകളെ സ്കൂളിലയക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, എല്ലാ ദിവസവും ഉച്ചയാകുമ് പോൾ മോത്തി ഒരു പാത്രവുമായി തൊട്ടടുത്ത ദേവൽ ജാം സിങ് ഗവ. സ്കൂളിലെത്തും. സ്കൂളിൽ ബാക്കിയാവുന്ന ഉച്ചഭക്ഷണം അവൾക്ക ുള്ളതാണ്.
അങ്ങനെ ഒരു ദിവസം ഭക്ഷണപാത്രവുമായി സ്കൂളിൽ നേരത്തെയെത്തിയ മോത്തി സമപ്രായക്കാരായ കുട്ടികൾ ക്ലാസ്മുറിയിലിരുന്ന് പഠിക്കുന്നത് ഒളിഞ്ഞുനോക്കുന്ന ഫോട്ടോയാണ് ചർച്ചയായത്.
തെലുങ്ക് ദിനപത്രമായ ഈനാടിലാണ് ഫോട്ടോ അച്ചടിച്ച് വന്നത്. മറ്റൊരു വാർത്തയ്ക്ക് വേണ്ടി ഫോട്ടോഗ്രാഫർ അവുല ശ്രീനിവാസ് സ്കൂളിലെത്തിയപ്പോൾ മോത്തി ക്ലാസ് മുറിക്ക് പുറത്ത് പാത്രവുമായി നിൽക്കുന്നത് കാണുകയും ചിത്രം പകർത്തുകയുമായിരുന്നു. വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം ചിത്രം അടിക്കുറിപ്പോടെ അടുത്തദിവസത്തെ പത്രത്തിൽ പ്രസിദ്ധീകരിച്ചു.
മോത്തിയുടെ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വ്യക്തികളും സംഘടനകളും അവളെ പഠിപ്പിക്കാൻ തയാറായി വന്നു. കുട്ടികൾക്കായി പ്രവർത്തിക്കുന്ന എം.വി.എഫ് എന്ന സന്നദ്ധ സംഘടന മോത്തിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കുകയും ചെയ്തു.
പുത്തൻ യൂനിഫോമും പുസ്തകങ്ങളുമായി സ്കൂളിലേക്കെത്തിയിരിക്കുകയാണ് മോത്തി. ഇത്രനാളും കൊതിയോടെ ഒളിഞ്ഞുനോക്കിയ ക്ലാസ് മുറിയിൽ ഇനി കൂട്ടുകാർക്കൊപ്പം അവളും പഠിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.