ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കരിനിയമങ്ങൾ ഡൽഹിയിൽ പാസാക്കാൻ താൻ മുൻകൈയ്യെടുത്തെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ ആരോപണത്തിൽ പൊട്ടിത്തെറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഈ നിർണായക സമയത്ത് അദ്ദേഹത്തിന് എങ്ങനെ അത്തരം തരംതാണ രാഷ്ട്രീയം കളിക്കാൻ കഴിയുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഈ മൂന്ന് നിയമങ്ങളും നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരല്ല. അതുകൊണ്ടാണ് കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ചതെന്നും അവരുമായി ഇപ്പോഴും ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പാസാക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെന്നാരോപിച്ച് അമരീന്ദര്‍ സിങ് രംഗത്തെത്തിയത്. കര്‍ഷകരോടൊപ്പം നില്‍ക്കേണ്ട സാഹചര്യത്തില്‍ ദല്‍ഹി സര്‍ക്കാര്‍ ചെയ്ത ഈ നടപടി ശരിയായില്ലെന്നും ഒരുപക്ഷെ പ്രതിസന്ധി ഘട്ടത്തിലാകും ഈ നടപടിയെന്നുമായിരുന്നു അമരീന്ദര്‍ സിങിന്‍റെ വിമര്‍ശനം.
'അമരീന്ദർ സിങ് എന്തുകൊണ്ടാണ് ഇത് ആരോപിക്കുന്നതെന്ന് ഞാൻ നിങ്ങളോട് പറയും. ഡൽഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങളെ ജയിലുകളാക്കി മാറ്റാനുള്ള കേന്ദ്ര നീക്കം ഞങ്ങൾ അനുവദിച്ചില്ല. അറസ്റ്റ് ചെയ്യപ്പെടുന്ന കർഷകരെ ഈ സ്റ്റേഡിയങ്ങളിൽ പാർപ്പിക്കാൻ കേന്ദ്രം പദ്ധതിയിട്ടിരുന്നു. അത് അനുവദിക്കാത്തതിനാൽ കേന്ദ്രത്തിന് എന്നോട് വിയോജിപ്പാണ്- കെജ്‌രിവാൾ പറഞ്ഞു.
ഞാൻ കേന്ദ്ര സർക്കാരിന്‍റെ സമ്മർദത്തിന് വഴങ്ങിയെന്ന് പറയുന്ന നിങ്ങൾ എനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ബി.ജെ.പിയുടെ ഭാഷ സംസാരിക്കുകയും ചെയ്യുകയാണോ? എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നിങ്ങളുടെ കുടുംബത്തിനെതിരെ കേസ് എടുക്കാതിരിക്കാനോ നിങ്ങൾ എല്ലാം ചെയ്യുന്നതെന്നും കെജ്‌രിവാൾ ചോദിച്ചു.
2019 ൽ ഈ നിയമങ്ങൾ രൂപീകരിക്കുന്നതിന് കേന്ദ്രം കമ്മിറ്റി രൂപവത്കരിച്ചു, അമരീന്ദർ സിങ് എന്തുകൊണ്ടാണ് ഈ നിയമങ്ങൾക്കെതിരെ ശബ്ദമുയർത്താതിരുന്നത്? എന്തുകൊണ്ടാണ് അദ്ദേഹം ഈ നിയമങ്ങളെക്കുറിച്ച് ആളുകളോട് പറയാത്തതെന്നും കെജ്‌രിവാൾ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.